Friday, December 14, 2007

ഒരു പെണ്ണുകാണല്‍ ചടങ്ങ്‌

ഇതെന്റെ ആദ്യത്തെ പോസ്റ്റായിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം ഇടയ്ക്ക് വെച്ച് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പൊസ്റ്റ് ചെയ്യുന്നു.


ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ നാട്ടില്‍ തരക്കേടില്ലാത്ത തല്ലുകൊള്ളിതരങ്ങളെല്ലാം കാണിച്ചു നടന്ന ഒരു സുഹൃത്ത്‌, ഉപരിപഠനം കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ ടെക്നോപാര്‍ക്കില്‍ ജോലി കിട്ടി. തരക്കേടില്ലാത്ത ജോലി, തരക്കേടില്ലാത്ത ശമ്പളവും മറ്റ്‌ അലവന്‍സുകളും. മാസത്തില്‍ ഒന്നോ രണ്ടൊ ദിവസം വീട്ടില്‍ വരാം. വീട്ടിലില്ലാത്തതു കൊണ്ട്‌ വീട്ടുകാരും നാട്ടില്ലില്ലാത്തതുകൊണ്ട്‌ നാട്ടുകാരും വളരെ ഹാപ്പി !!

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു വിവാഹ ബ്രോക്കര്‍ ഈ കക്ഷിയുടെ അമ്മയെ സമീപിച്ചു, എന്നിട്ട്‌ കുറച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാട്ടി അവരുടെ സ്വഭാവഗുണങ്ങളെ പറ്റി വര്‍ണ്ണിച്ചു. അതിലൊരു പെണ്ണിനെപ്പറ്റിയുള്ള വര്‍ണ്ണനയില്‍ പയ്യന്റെ അമ്മ ആകൃഷ്ടയായി പയ്യന്‍ വരുന്ന അടുത്ത ദിവസം തന്നെ അവളെ പെണ്ണുകാണാന്‍ പോകാമെന്നു പറഞ്ഞുറപ്പിച്ചു.

ബ്രോക്കര്‍ പോയ ഉടനെ പയ്യന്റെ അച്ഛന്‍ അമ്മയോട്‌ ചോദിച്ചു "നീ അവനോട്‌ ചോദിക്കാതെ എന്തിനാണ്‌ പെണ്ണുകാണാന്‍ പോകാമെന്ന് പറഞ്ഞത്‌ ?" ഞാന്‍ അവന്റെ ഇഷ്ടം നേരത്തെ തന്നെ ചോദിച്ചു വെച്ചിരുന്നു എന്ന് അമ്മ മറുപടി പറഞ്ഞു. അവന്‌ അത്യാവശ്യം വിദ്യാഭ്യാസമുള്ളതും തരക്കേടില്ലാത്ത സൗന്ദര്യവുമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു കുട്ടി മതിയെന്നാണ്‌ പറഞ്ഞിരുന്നത്‌. അതെന്താ പട്ടണത്തില്‍ ജീവിക്കുന്ന കുട്ടി അവന്‌ വേണ്ടാത്തത്‌ എന്ന് അച്ഛന്‍ ചോദിച്ചു? പട്ടണത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഭയങ്കര ജാഡയായിരിക്കും എന്നണ്‌ അവന്റെ അഭിപ്രായം. എങ്കില്‍ നിന്റെ ഈ സെലക്ഷന്‍ മതിയാകും എന്ന് അച്ഛന്‍ പറഞ്ഞു.

ഇതൊന്നും അറിയാത്ത സുഹൃത്ത്‌ പതിവുപോലെ വീട്ടില്‍ വന്നു. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത്‌ പയ്യന്റെ അച്ഛന്‍ കാര്യം അവതരിപ്പിച്ചു. ഇതു കേട്ടതും പെട്ടന്ന് പയ്യന്റെ തൊണ്ടയില്‍ ചോറ്‌ കുടുങ്ങി. ഭയങ്കര പരവേശം!! കുറച്ച്‌ വെള്ളം കുടിച്ചിട്ട്‌ പയന്‍ വേഗം ഭക്ഷണം കഴിച്ചെണീറ്റു. നാളെ എപ്പൊഴാണു പൊകേണ്ടതെന്ന് അമ്മയോട്‌ ചോദിച്ചു, ഉത്തരം കിട്ടിയ ശേഷം ഉറങ്ങാന്നയി കിടന്നു. പെണ്ണുകാണാനുള്ള ആവേശം കൊണ്ടാണോ അതോ ആകാംഷ കൊണ്ടാണൊ എന്തോ പയ്യനുറക്കം വന്നില്ല!! പെണ്ണുകാണാല്‍ ചടങ്ങ്‌ എങ്ങനെയായിരിക്കും എന്നവന്‍ ഓര്‍ത്ത്‌ കിടന്നു. പല പല സിനിമകളിലെ രംഗങ്ങള്‍ അവന്റെ മനസ്സില്‍ ഒരു ഫ്ലാഷ്‌ ബാക്ക്‌ പോലെ പാഞ്ഞു. കുറച്ച്‌ സമയം കഴിഞ്ഞ്‌ അവന്‍ ചെറിയ ഒരു ചിരി മനസ്സില്‍ ചിരിച്ചിട്ട്‌ അവന്‍ വളരെ ശാന്തനായി ഉറങ്ങി!!

പിറ്റേന്ന് രാവിലെ പയ്യന്‍ പതിവിലും നേരത്തെ എണിറ്റു കുളിചൊരുങ്ങി. ജോലിക്കു പോയതു കൊണ്ടുള്ള പുതിയ ശീലമാണിതെന്ന് വീട്ടുകാര്‍ തെറ്റുധരിച്ചു. പക്ഷെ കാര്യം അതൊന്നുമല്ലന്ന് പയനല്ലേ അറിയൂ.. അലമാരി തുറന്ന് അവന്‍ ഓരോ ഷര്‍ട്ടെടുത്ത്‌ നെഞ്ചില്‍ വെച്ച്‌ നോക്കി. നാലഞ്ചെണ്ണം വെച്ചു നോക്കിയ ശേഷം ഒരെണ്ണം മനസ്സിഷ്ടപ്പെട്ടു. അവനതിട്ടു നോക്കിയപ്പ്പ്പോള്‍ മുതുകില്‍ ഒരു ചെറിയ ചുളുവ്‌ കണ്ടു. ഇസ്ത്തിരിപെട്ടി ചൂടാക്കി അവന്‍ അത്‌ നൂര്‍ത്തെടുത്തു. അതിനു ശേഷം കണ്ണാടിക്കു മുന്‍പില്‍ ചെന്നുള്ള കോപ്രായങ്ങള്‍ തുടങ്ങി. അത്‌ കുറേ സമയം നീണ്ടു. എത്ര ഒരുങ്ങിയിട്ടും മതിയായില്ല. ഇത്‌ കണ്ട പയ്യന്റെ അനിയന്‍ പയ്യന്റെ ചെവിയില്‍ ചെന്ന് പറഞ്ഞു "ചേട്ടനാണ്‌ കാണാന്‍ പോകുന്നത്‌ അല്ലാണ്ട്‌ അവര്‍ ചേട്ടനെയല്ല!!". ഇത്‌ കേട്ട്‌ ചമ്മിയ ഭവത്തില്‍ പെട്ടെന്നൊരുങ്ങിത്തീത്തു.

എല്ലവരും ഒരുങ്ങുന്നതിന്‌ മുന്‍പേ തന്നെ പയ്യന്‍ ഒരുങ്ങി കഴിഞ്ഞു. വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ അമ്മ കൊണ്ടു വന്ന ചായ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈക്കോരു ചെറിയ വിറയല്‍. ഇതു കണ്ട്‌ അമ്മ ചോദിച്ചു, "നീയെന്താ വല്ല പൂച്ചയേയും തല്ലീട്ടുണ്ടോ?" ചെറിയ ഒരു പുഞ്ചിരി പാസാക്കി വീണ്ടും പത്രം വായന തുടര്‍ന്നു.

പ്രാതല്‍ ഭോജിച്ച ശേഷം കാറില്‍ കുടുംബ സമേതം പെണ്ണുക്കാണാനായി പുറപ്പെട്ടു. യാത്രക്കിടയില്‍ വെച്ച്‌ ബ്രോക്കറും യോജിച്ചു. പോകേണ്ട വഴി പറഞ്ഞുകൊടുത്തു. ഏതാണ്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പെണ്‍വീട്‌ എത്താറായപ്പോള്‍ പയ്യന്‌ ആശ്വാസമായി. തനി ഒരു ഗ്രാമപ്രദേശം. പാടങ്ങളും പുഴകളുമോക്കെയുള്ള തന്റെ മനസ്സിലുള്ളപോലെത്തെ ഒരു ചെറിയ ഗ്രാമാം.

വൈകാതെ പെണ്‍വീട്ടില്‍ എത്തി, ഗൃഹനാഥന്‍ സുഹൃത്തിനെയും കുടുംബത്തെയും ആനയിച്ചിരുത്തി. പെണ്‍കുട്ടി ചായയുമായി എത്തി. ഒറ്റ നോട്ടത്തില്‍ തരക്കേടില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ തമ്മില്‍ വല്ലതും ചോദിക്കാനോ പറയാനോ വല്ലതുമുണ്ടോ എന്ന് ബ്രോക്കര്‍ ചോദിച്ചതും ഗോഡ്രേജിന്റെ ഡിവിഡിയുടെ പരസ്യത്തില്‍ പറയുന്നതു പോലെ പയ്യന്‍ ഉണ്ട്‌ എന്നു പറഞ്ഞു. ഇതു കേട്ടതും ഇദ്ദേഹത്തിന്റെ അനിയച്ചാര്‍ ഒറ്റ ചിരി. കൂടെ ബ്രോക്കറും. അതിനെന്താ പ്രശ്നം അകത്തേക്ക്‌ ചെന്നോളൂ എന്ന് ഗൃഹനാഥന്‍ പറഞ്ഞു.

പയ്യന്‍ പെണ്ണിന്റെയടുത്ത്‌ ചെന്ന് സംസാരിക്കാന്‍ തുടങ്ങി. പയ്യന്‍ സംസാരിച്ച്‌ കഴിഞ്ഞപ്പ്പ്പോള്‍ പയ്യന്‍ പെണ്ണിനോട്‌ ചോദിച്ചു, എന്നോട്‌ വല്ലതും ചോദിക്കനുണ്ടോ? ഒന്നുമില്ലാ എന്ന് ആ കുട്ടി മറുപടി പറഞ്ഞു. അതില്‍ നിന്നും പയ്യന്‌ ഒരു കാര്യം പിടികിട്ടി, ഇത്‌ ഒരു എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണാണ്‌. എങ്കില്‍ പിന്നെ കാണാം എന്ന് പറഞ്ഞിട്ട്‌ പയ്യന്‍ അവളുടെ മുന്‍പില്‍ നിന്ന് മാറി.

പുറത്തിറങ്ങിയ ശേഷം പെണ്ണിന്റെ അച്ഛന്‍ പയ്യനോട്‌ ചോദിച്ചു " എല്ലാം ചോദിച്ചോ മോനേ?". ഉം എന്ന് പയ്യന്‍ പറഞ്ഞു. എങ്കില്‍ മറ്റ്‌ തീരുമാനഞ്ഞള്‍ ഞാന്‍ വന്നറിയിക്കാം എന്ന് ബ്രൊക്കര്‍ പറഞ്ഞു. എന്നിട്ട്‌ പയ്യനും കുടുംബവും അവിടുന്ന് യാത്ര തിരിച്ചു. യാത്രക്കിടയില്‍ ബ്രോക്കര്‍ ഇറങ്ങാറായപ്പോള്‍ സുഹൃത്തിനോട്‌ അഭിപ്രായം ചോദിച്ചു. പിന്നീട്‌ പറയാം എന്ന് ഒരു ചെറിയ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

വീട്ടില്‍ എത്തിയപ്പോള്‍ അനിയന്‍ ചോദിച്ചു " ചേട്ടാ, കക്ഷിയെങ്ങനെയുണ്ട്‌?" ഒന്നു പോടായെന്ന് പറഞ്ഞിട്ട്‌ പയ്യന്‍ ടി.വ്വ്‌ ഓണ്‍ ചെയ്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ അമ്മയും ഇതേ ചോദ്യം തന്നെ ചോദിച്ചു. പയന്‍ പറഞ്ഞു, "ഇതില്‍ എനിക്ക്‌ താല്‍പര്യമില്ല". നിന്റെ മനസ്സിലുള്ളത്‌ പോലെയുള്ള ഒരു പെണ്ണല്ല്ലേടാ അവള്‍ എന്ന് അമ്മ ചോദിച്ചു. അവള്‍ക്ക്‌ എന്താടാ ഒരു കുറവ്‌ എന്ന് അച്ഛനും ചോദിച്ചു.

പയ്യന്‍ അമ്മയോട്‌ ചോദിച്ചു "ഞാന്‍ അമ്മയോട്‌ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്‍ക്കുട്ടി മതിയെന്നല്ലേ പറഞ്ഞത്‌?"

അതെയെന്ന് അമ്മ മറുപടി പറഞ്ഞു.

അമ്മയോട്‌ ആര്‌ പറഞ്ഞു ഗ്രാമത്തിന്റെ കൂടെ "കു" ചേര്‍ക്കാന്‍ എന്ന് പയ്യന്‍ ചോദിച്ചു.

പയ്യന്‍ അച്ഛനോട്‌ പറഞ്ഞു "അത്‌ ഒരു എട്ടും പൊട്ടും തിരിയാത്ത്‌ ഒരു പെണ്ണാണ്‌"

ഞാന്‍ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്ണിനെയാണ്‌ ആഗ്രഹിക്കുന്നത്‌ അല്ലാണ്ട്‌ കുഗ്രാമത്തിലെ പെണ്ണിനെയല്ല !!!

പിറ്റേന്ന് പോകാറായപ്പോള്‍ പയ്യന്‍ പറഞ്ഞു "ഇനി എന്റെ വാരിയെല്ലിന്റെ കഷ്ണം ഞാന്‍ തന്നെ കണ്ടത്തിക്കോളാം". നിങ്ങളിനി ബ്രോക്കര്‍മാരോടൊന്നും എന്നെ പറ്റി പറയെണ്ടാ. എന്നിട്ട്‌ പുഞ്ചിരിച്ചുക്കൊണ്ട്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര തിരിച്ചു.........

7 comments:

ശ്രീ said...

അതാണു ബുദ്ധി!

Sherlock said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നടക്കൂല മോനേ ദിനേശ് ഇത്രേം കാലം പഠിച്ചോണ്ടിരുന്നപ്പോഴൊന്നും കണ്ടെത്തിയില്ലാലോ ഇനി സാധ്യത വെറും 0.1% ആ.

മന്‍സുര്‍ said...

കൊച്ചുമുതലാളി...

മുതലാളിയുടെ ആശ കൊള്ളാമല്ലോ....

തിരുത്തലുകളോടെ....വീണ്ടും അത്‌ കൊണ്ടൊന്നും പെണ്ണ്‌ കിട്ടില്ല മോനെ...ഹഹാഹഹാ

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

"ഇനി എന്റെ വാരിയെല്ലിന്റെ കഷ്ണം ഞാന്‍ തന്നെ കണ്ടത്തിക്കോളാം".
ഹഹ അതാണ് നല്ല ബുദ്ധി.!!

സാക്ഷരന്‍ said...

പയ്യന്‍ സംസാരിച്ച്‌ കഴിഞ്ഞപ്പ്പ്പോള്‍ പയ്യന്‍ പെണ്ണിനോട്‌ ചോദിച്ചു, എന്നോട്‌ വല്ലതും ചോദിക്കനുണ്ടോ? ഒന്നുമില്ലാ എന്ന് ആ കുട്ടി മറുപടി പറഞ്ഞു. അതില്‍ നിന്നും പയ്യന്‌ ഒരു കാര്യം പിടികിട്ടി, ഇത്‌ ഒരു എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണാണ്‌.

കൊച്ചു മൊയിലാളീ ... കാലം മാറിപ്പോയേ

പെണ്ണൊന്നും ചോദിക്കാഞ്ഞതേ അവള്‍ക്ക്‌ കണ്ടപ്പം തന്നെ എല്ലാം മനസിലായതുകൊണ്ടാ ... "

പ്പ്ളീസ്സ്‌ ഡോണ്ട്‌ മിസ്സണ്ടറ്‍സ്റ്റാണ്റ്റ്‌ മീ .. .... " എന്ന് പെണ്ണ്‍

ഹരിത് said...

കൊള്ളാം. രസമുള്ള ശൈലി. ആശംസകള്‍.