Tuesday, January 01, 2008

ഡ്രാക്കുള

ഈ കഥ നടക്കുന്നത്‌ അങ്ങ്‌ അമേരിക്കയിലല്ല, സൊമാലിയയിലല്ല... ഡിജിബോത്തിയിലോ അന്റാര്‍ട്ടിക്കയിലോ അല്ല.. മറിച്ച്‌ ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്‌. പണ്ടേതോ ഒരു സായിപ്പ്‌ വന്ന്‌ മഡാമ്മയോട്‌ ഇവിടെ മൊത്തം പൊടിയാടി എന്ന്‌ പറഞ്ഞ സ്ഥലം. (തിരുവല്ലയില്‍ നിന്നും കുറച്ചകലയുള്ള പൊടിയാടി എന്ന സ്ഥലം)

ഇതിലെ കഥാനയകന്‍ എന്നെ കാന്താരി തീറ്റിച്ച വിരുതനാണ്‌. അദ്ദേഹം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠിക്കാന്‍ വളരെ മിടുക്കനായതിനാല്‍ ( പിന്നില്‍ നിന്നാദ്യം) എല്ലാ വിഷയത്തിനും ട്യൂഷനുള്ള കാലം. വീട്ടില്‍ നിന്നും വിട്ടാല്‍ സ്ക്കൂള്‍, സ്ക്കൂള്‍ വിട്ടാല്‍ ട്യൂഷന്‍ ക്ലാസ്സ്‌, അതു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ തിരിച്ച്‌ വീട്ടില്‍ എന്നുള്ള സ്ട്രിക്റ്റ്‌ റുട്ടീന്‍ 7X365 കീപ്പ്‌ ചെയ്യേണ്ട കാലം. കക്ഷിക്ക്‌ ഏറ്റവും ഇന്ററെസ്‌റ്റുള്ള കാര്യം പഠനമാവാന്‍ വേറെ കാര്യമൊന്നും വേണ്ടല്ലോ !!!

അങ്ങനെയിരിക്കെ സ്ക്കൂളില്‍ ഒരു പി.ടി.എ മീറ്റിംങ്ങ്‌ നടന്നു. കഥാനായകന്‍ മനസ്സില്ലാമനസ്സോടെ താരതമ്യേന മൂര്‍ച്ച കുറവുള്ള പാരയായ അമ്മയെ വിളിച്ചുകൊണ്ട്‌ പോയി. ശനീശ്വരന്‌ അന്ന്‌ സെക്കന്റ്‌ സാറ്റര്‍ഡേയായതുകോണ്ടോ അതോ പകിട പന്ത്രണ്ട്‌ വീണപോലെ എല്ലാ ടീച്ചേഴ്‌സും അന്ന്‌ വലത്തോട്ട്‌ തിരിഞ്ഞെണീറ്റതുകൊണ്ടോ, കുഴിയാനയെ പിടിക്കാന്‍ മണ്ണില്‍ ഊതുന്ന ശക്തിപ്പോലും പാരകള്‍ക്കുണ്ടായില്ല.

മീറ്റിംങ്ങിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ശീലങ്ങളെ പറ്റി പ്രിന്‍സിപ്പല്‍ സംസാരിച്ചു. ആവശ്യമുള്ള കാര്യം മാത്രം തിരഞ്ഞെടുക്കുന്ന ശീലം പാരമ്പര്യ ഗുണമായി കിട്ടിയ ചേട്ടന്‌ ഇവിടെയും അതു തന്നെ തുടര്‍ന്നു. കക്ഷിക്ക്‌ അതില്‍ ക്ലിക്ക്‌ ചെയ്‌തത്‌ വായനാ ശീലമാണ്‌. പ്രിന്‍സിപ്പല്‍ പറഞ്ഞ മറ്റു ഒരു ശീലവും പരിപോഷിപ്പിക്കാന്‍ വീടിനു പുറത്തിറങ്ങാന്‍ പറ്റില്ല!!

ആയിടയ്‌ക്കാണ്‌ ഞങ്ങളുടെ സ്ക്കൂളിനടുത്ത്‌ ഒരു വായനശാല തുറന്നത്‌. ജെനറല്‍ റുട്ടീനില്‍ ചെറിയ ഒരു മാറ്റം വരുത്തി, ശനിയാഴ്ച്ച ദിവസം വായനശാലയില്‍ പോകുവാന്‍ അനുമതി ലഭിച്ചു. ഫ്രണ്ട്‌ വീല്‍ കേറ്റുവാന്‍ സ്ഥലം കൊടുത്താല്‍ ഓട്ടോ മൊത്തം കയറ്റുന്ന ശീലമുള്ളതിനാല്‍ കക്ഷി ഇടയ്‌ക്കിടെ ട്യൂഷന്‍ കട്ട്‌ ചെയ്‌ത്‌ വായനശാലയില്‍ ഹാജര്‍ വെയ്‌ക്കാന്‍ തുടങ്ങി.

പതിവു പോലെ ഒരു ദിവസം, ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നമ്മുടെ കഥാനായകന്‍ വായനശാലയിലെത്തി. പാഠ പുസ്തകങ്ങളൊക്കെ ഒരു മൂലയ്‌ക്ക്‌ വെച്ചു. പുസ്തകശാലയിലെ റാക്കില്‍ കൂടെ കണ്ണോടിച്ചു. അതായിരിക്കുന്നു ഒരറുപത്‌ പേജ്‌ വരുന്ന ഒരു പുസ്തകം. പണ്ടാരോ പറഞ്ഞ്‌ കേട്ടിട്ടുള്ള പേടിപ്പിക്കുന്ന രക്തദാഹിയായ ഡ്രാക്കുളയുടെ കഥ. വലിയ ഘനമൊന്നും ഇല്ലാത്ത പുസ്തകമായതിനാല്‍ ഒറ്റയിരിപ്പിനുതന്നെ വായിച്ചു തീര്‍ക്കാന്‍ മൂപ്പര്‍ തീരുമാനിച്ചു.

സാധാരണ ട്യൂഷന്‍ തീരുന്ന സമയം കണക്കാക്കി വീട്ടില്‍ പോയിക്കൊണ്ടിരുന്നതാണ്‌. ഇത്തവണ കണക്കുക്കൂട്ടല്‍ ഒന്നു പിഴച്ചു. പുസ്തകം വായിച്ച്‌ നേരം പോയതറിഞ്ഞില്ല. മണി ആറു കഴിഞ്ഞു. പൊടിയാടി തീരത്ത്‌ സൈക്കിള്‍ അടുത്തപ്പോള്‍ നേരം ഏതാണ്ട്‌ ഇരുട്ടി. ജംങ്ങ്‌ഷനില്‍ നിന്നും ഏതാണ്ട്‌ ഒന്നര കിലോമീറ്ററുണ്ട്‌ വീട്ടിലേക്ക്‌. പോകും വഴി ഒരു പാല ചുവടും, ഒരു കരിമ്പിന്‍ കണ്ടവുമുണ്ട്‌.

അന്നിന്നത്തെ പോലെ പോസ്‌റ്റില്‍ ലൈറ്റൊന്നുമില്ല. സൈക്കിളിലെ ഡൈനാമോ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌, ടോപ്പ്‌ ഗിയറിലിട്ട്‌ തന്നേക്കൊണ്ടൊക്കുന്ന വേഗത്തില്‍ ചേട്ടന്‍ സൈക്കിള്‍ ചവിട്ടി. പാല ചുവടെത്തിയപ്പോള്‍ 'ടീം..'. സൈക്കിളിലെ ബള്‍ബ്‌ ഫ്യൂസായി. പെട്ടന്ന്‌ മനസ്സില്‍ വന്നത്‌ ഡ്രാക്കുളയാണ്‌ പണി പറ്റിച്ചതെന്നാണ്‌ അല്ലെങ്കില്‍ ഏതെങ്കിലും ലോക്കല്‍ മാടനാവും. ആരും അസ്സമയത്ത്‌ ആ പാല ചുവട്ടില്‍ വരാറില്ല. ആ പൈതലിന്റെ ചങ്ക്‌ പൈലിങ്ങിന്‌ തറയിലടിക്കുന്ന പോലെ ഇടിച്ചു. ഇരുട്ടത്ത്‌ കൊടും കാട്ടിലകപ്പെട്ട അവസ്ഥ.

പിന്നെ ഒരുദ്ദേശം വെച്ച്‌ നൂറെനൂറിലൊരു വിടീലായിരുന്നു. കരിമ്പിന്‍ കാട്ടിലുടെ പാഞ്ഞപ്പോള്‍ സൈക്കിളിന്റെ ചെയിന്‍ കക്കി തലയും കുത്തി നിലത്ത്‌ വീണു. നിലത്തു വീണ പുസ്തകങ്ങളൊക്കെ പെറുക്കിയെടുത്ത്‌ സൈക്കിളിന്റെ കാരിയറില്‍ വെച്ചു. പെട്ടെന്ന്‌ മനസ്സില്‍ ഒരാശ്വാസം വന്നു. അതാ വീട്ടിലുള്ള ബള്‍ബിന്റെ വെട്ടം കാണാം.

പതിയെ സൈക്കിള്‍ ഉന്തി ഷെഡില്‍ കൊണ്ടു വെച്ചു. എന്നിട്ട്‌ എല്ലാ ദിവസത്തേയും പോലെ കൂരയ്‌ക്കകത്തേക്ക്‌ പോയി. അച്‌ഛന്‍, അമ്മ, അമ്മൂമ്മ എന്നിവര്‍ പല സൈസിലുള്ള ഇന്‍സ്‌ട്രുമെന്റ്‌സുമായി വന്നു. അമേരിക്കയും റഷ്യയും ജപ്പാനും ഒരുമിച്ച്‌ ഘാനയെ ആക്രമിക്കുന്ന അവസ്ഥ.

ആദ്യ ചോദ്യം അമ്മൂമ്മയുടെ വക; എവിടെയായിരുന്നടാ ഇതുവരെ? ഞാന്‍ പറഞ്ഞു ട്യൂഷന്‍ ക്ലാസില്‍. പറഞ്ഞു തീര്‍ന്നതും ടപ്പേ്പനൊന്ന്‌ കിട്ടി. അടുത്തതെ അപ്പന്റെ വക തല്ലോട്‌ കൂടിയ ചോദ്യം; നീ അവിടെപ്പേ്പായില്ലായെന്ന്‌ ഞാനറിഞ്ഞല്ലോ???

ഒന്നും പറഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ.

അച്ഛന്‍ അന്ന്‌ ചേട്ടനെ തിരക്കി ട്യൂഷന്‍ ക്ലാസ്സില്‍ വന്നിരുന്നു. നേരത്തെ മുതല്‍ ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ നടക്കുന്ന വിവരവും പഠുത്തത്തിലെ പ്രോഗ്രസ്സും അവിടെ നിന്നദ്ദേഹത്തിനു ലഭിച്ചു. അന്ന്‌ കിട്ടിയ പ്രഹരത്തെ പറ്റി വര്‍ണിക്കുകയാണെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്‌ നടക്കുന്ന വെടിക്കട്ട്‌ വളരെ ചെറുതാണ്‌.

ആ ദേഷ്യത്തില്‍ വായനശാലയിലെ മെംബര്‍ഷിപ്പ്‌ കാര്‍ഡ്‌ അച്‌ഛന്‍ വലിച്ച്‌ കീറി കളഞ്ഞു. സൈക്കിള്‍ പൂട്ടി താക്കോലും വാങ്ങിവെച്ചു.

ആ ദിവസത്തെ പറ്റി ഒര്‍ക്കുകയാണെങ്കില്‍, ഡ്രാക്കുളയെ നേരില്‍ കണ്ട്‌ അടിമപ്പെട്ടാലോ എന്ന്‌ വരെ ചിന്തിച്ചു. അണ്‍ സഹിക്കബിള്‍... തമ്മില്‍ ഭേദം ഡ്രാക്കുള തന്നെ.

ആ സംഭവത്തിനു ശേഷം പഴയ പോലെ 7X365 റുട്ടീന്‍ (വിത്ത്‌ ഇംപ്രൂവ്‌ട്‌ ക്വാളിറ്റി കണ്‍ട്രോള്‍) തുടര്‍ന്നു...


--ശുഭം--