Friday, February 14, 2020

ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്ക്.. !!

ഒരാഴ്ച ഞാന്‍ കാത്തിരുന്നു. വളരെ കാലം കാത്തിരുന്ന് കിട്ടിയ ഒരു പ്രണയിനി. എന്തൊക്കെയോ എനിക്ക് ചോദിക്കാനുണ്ട്. എന്തൊക്കെയോ എനിക്ക് പറയാനുമുണ്ട്. ഫോണ്‍ വിളിച്ച് പറയാം എന്നു വിചാരിച്ചാല്‍, ഫോണ്‍ ഇല്ല, എന്നാല്‍ കത്തെഴുതാം എന്നു വെച്ചാലോ, അതും പറ്റില്ല.

പിന്നെ എന്തിനാണ് ഇവിടെ ഇതൊക്കെ കുത്തിക്കുറിക്കുന്നത് എന്ന് ചോദിച്ചാല്‍, എനിക്ക് പറയാനുള്ളതൊക്കെ എവിടെയെങ്കിലുമൊക്കെ ഒന്ന് എഴുതേണ്ടേ? കത്തെഴുതുക, മരംചുറ്റി പ്രണയിച്ച് നടക്കുക എന്നൊക്കെയുള്ളത് വളരെ പഴഞ്ചന്‍ ഏര്‍പ്പാടാ‍ണ്. ഇപ്പോള്‍ നമ്മള്‍ ഇരുവരും അവരവരുടെ പണിയിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം.

നീ എപ്പോഴും എന്റെ അടുത്തുണ്ടാകണം എന്നാണെന്റെ ആഗ്രഹം. പക്ഷേ, അതു അസാധ്യമായ ഒരു കാര്യമാണല്ലോ. വളരെ ദൂരത്തിലാണേലും, നീ എപ്പോഴും എന്റെ കൂടെയുള്ളതായി എനിക്ക് തോന്നാറുണ്ട്. അതാണിപ്പോള്‍ എന്റെ ജീവിതത്തിന്റെ പ്രചോദനം.

ജീവിതത്തില്‍ ഇതുവരെ ഞാന്‍ ആരേയും പ്രേമിച്ചിട്ടില്ല. പക്ഷേ, ഒത്തിരി പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. വളരെ ആത്മാര്‍ഥമായിട്ടുള്ളതും അല്ലാത്തതും. ഒരിക്കലും ആരേയും ഞാന്‍ പ്രണയിക്കത്തില്ല എന്നൊരു വാശി എന്റെ ഉള്ളിലുണ്ടായിരുന്നു. അത് ഞാന്‍ പലരോടും പറഞ്ഞിട്ടുമുണ്ട്. എനിക്ക് നിന്നോട് തോന്നുന്നത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ, നിന്നോട് വളരെ കുറച്ച മാത്രമേ, സംസാരിച്ചിട്ടുള്ളുവെങ്കിലും, നിന്റെ സാമീപ്യവും, സംസാരവും എനില്‍ എന്തോ ഒരു വികാരം ഉണര്‍ത്തുന്നു.

നിന്നെ കണ്ടനാള്‍ മുതല്‍, എന്നില്‍ ഉടലെടുത്ത ഒരു തീപ്പൊരി, ഇപ്പോള്‍ ഒരു കാട്ടുതീയായി മാറിയകാര്യം ഞാന്‍ മനസ്സിലാക്കുന്നു. അത് എന്നില്‍ എത്ര നാള്‍ ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. അത് എന്നും എന്നോടൊപ്പം ഉണ്ടാകണമേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.

നിന്റെ ഒരു വിളിക്കായി, ഒരു കത്തിനായി ഞാന്‍ എന്നും കാത്തിരിക്കുന്നു....

Saturday, May 21, 2011

മോഷണം

അന്യന്റെ വസ്തുക്കള്‍ അവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കുന്നതിനെ മോഷണം എന്നു പറയും. എങ്കില്‍ സ്വന്തക്കാരനായ ആളുടെ വസ്തു അയാളുടെ അറിവോടു കൂടെ എടുക്കുന്നതിനെ മോഷണം എന്നു പറയുമോ? ചിലപ്പോള്‍....

ഞാന്‍ അന്നു വളരെ ചെറുതാണ്. ചെറുത് എന്നു പറഞ്ഞാല്‍ ആരേലും എന്താടാ എന്നു ചോദിച്ചാല്‍ പോടാ എന്നു തെളിച്ച് പറയാനറിയാത്ത പ്രായം. ദുബായില്‍ ജനിച്ചെങ്കിലും ലോകപരിചയം തീരെയില്ലാത്ത കളവും കളങ്കവും എന്തെന്നറിയാത്ത പ്രായം.

ആ പ്രായത്തിലാണ് ഞാന്‍ നാട്ടിലുള്ള ഒരു കോണ്‌വെന്റ് സ്കൂളില്‍ പ്രാരംഭ വിദ്യകള്‍ അഭ്യസിക്കാന്‍ ചേര്‍ന്നത്. അവിടെ വെച്ച് ക്യാറ്റ്, റാറ്റ്, ബാറ്റ് മുതലായ വെസ്റ്റേണ്‍ വിദ്യകളും, തറ, പറ, പന മുതലായ കേരളീയ വിദ്യകളും, എന്താടാ, പോടാ എന്നീ ലോക്കല്‍ വിദ്യകളും, അടി തട തെറി മുതലായ നിലനില്‍‌പ്പ് വിദ്യകളും ഞാന്‍ പഠിക്കാന്‍ ആരംഭിച്ചു.

വീട് വിട്ടാല്‍ സ്കൂള്, സ്കൂളു വിട്ടാല്‍ വീട് എന്നതായിരുന്നു വീട്ടീല്‍ നിന്നുമുള്ള ഇന്‍സ്ട്രക്ഷന്‍. സ്വന്തം ശരീരം കേടുവരാതിരിക്കാന്‍ ഞാന്‍ ആ നിര്‍ദ്ദേശം നന്നായി പാലിച്ചിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം, ആ റുട്ടീന്‍ എനിക്ക് വളരെ ബോറിങ്ങ് ആയി തോന്നി.

ഒരു ദിവസം സ്കൂളില്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. അടുത്ത തിങ്കളാഴ്ച എല്ലാവരേയും ആലപ്പുഴയില്‍ ടൂര്‍ കൊണ്ടുപോകുന്നു. താല്പര്യമുള്ള കുട്ടികള്‍ പേരു നല്‍കുന്നതിനോടൊപ്പം, വണ്ടിക്കൂലിക്കും, വള്ളക്കൂലിക്കും, ഡ്രൈവറുടെ ബാറ്റ, ഭക്ഷണം ഇത്യാദിക്കുള്ള ഫീസായ ഇരുപത് രൂപ കെട്ടി രസീത് വാങ്ങണം.

കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിച്ചു. ആലപ്പുഴ ഞാനന്ന് പത്രത്തില്‍ മാത്രമേ കണ്ടിരുന്നുള്ളു. തിരുവല്ലയ്ക്ക് പുറത്തുള്ള ഒരു സ്ഥലം. ഞാന്‍ വളരെ വിശദമായി ടൂര്‍ പ്ലാന്‍ അന്വേഷിച്ചു. ഒരു ദിവസത്തെ പരിപാടിയായിരുന്നു അത്. ആലപ്പുഴ ബീച്ച്, ചില്ല് ഫാക്ടറി, ഉദയാ സ്ടുഡിയോ പിന്നെ ഇന്നേവരെ പേരു മനസ്സിലാവാത്ത ഏതൊക്കെയോ സ്ഥലങ്ങളും.

വൈകിട്ട് വീട്ടില്‍ വന്ന് വിവരം പറഞ്ഞു. അച്ഛനോട് അനുവാദം വാങ്ങീട്ട് പോയ്ക്കോളാന്‍ ധാരണയായി. ഫോണ്‍ വിളിക്കാനോ എസ്.എം.എസ് അയക്കാനോ അന്ന് സജ്ജീകരണങ്ങളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ദുബായിലുള്ള അദ്ദേഹത്തിന് ഞാനാവിവരം കാണിച്ച് ഒരു കത്തെഴുതി. പക്ഷേ ആ കത്ത് ഇന്നേ വരെ അവിടെ ചെന്നില്ല. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റാണോ വീട്ടിലേ ഏതെങ്കിലും ആളുകളാണോ ചതിച്ചതെന്ന് ഇന്നും എനിക്ക് അവ്യക്തം.

അങ്ങനെ വണ്ടിക്കൂലി ഒടുക്കേണ്ട ദിനം എത്തി. സെക്രട്ടറി ഒപ്പ് വെക്കാതെ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് അമ്മ പറഞ്ഞു. എനിക്കാണേല്‍ എങ്ങനെയും പോയാല്‍ മതി. വൈകിട്ടു കുടിച്ച പാലില്‍ നിന്നാണോ അതോ കഴിച്ച ബ്രിട്ടാന്യ ബിസ്ക്കട്ടില്‍ നിന്നാണോ എന്നറിയില്ല, എനിക്ക് വലിയ ഒരു ബുദ്ധി ഉദിച്ചു. ആവശ്യമുള്ള പണം എല്ലാരോടും കാണാതെ പറഞ്ഞെടുക്കുക. ചുരുക്കി പറഞ്ഞാല്‍ മോട്ടിക്കുക.

നിമിഷനേരം കൊണ്ട് തലമുറകളായി കൈമാറി വന്ന കുരുട്ട് ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ഞാന്‍ പല സിനാരിയോസും മനസ്സില്‍ അനലൈസ് ചെയ്തു. അമ്മയുടെ ബാഗില്‍ നിന്നും എടുക്കാം എന്നു വിചാരിച്ചാല്‍ അത് ഡബിള്‍ റിസ്ക്കാണ്. ആദ്യം അലമാരയുടെ താക്കോല്‍ തപ്പിയെടുത്ത് അലമാര തുറക്കണം. പിന്നെ ബാഗ് എടുത്ത് നോക്കണം. താകോലാണേല്‍ അമ്മേടെ കൈയ്യിലും. അടുത്ത ഓപ്ഷന്‍ അമ്മൂമേടെ മെത്തയ്ക്ക് അടിയില്‍ തപ്പലാണ്. ഈ രണ്ടു വിദ്യകളിലും ഉള്ള ഒരു പ്രധാന റിസ്ക്ക് ഫാക്ടര്‍ എന്നത്, ആവശ്യത്തിനുള്ള പണം ഡെസ്റ്റിനേഷനില്‍ കാണാനുള്ള സാധ്യതയാണ്. പണം കിട്ടിയില്ലെല്‍, സമയ നഷ്ടവും, യോഗമുണ്ടേല്‍ ആരോഗ്യനഷ്ടവും ഫലം. അങ്ങനെ ഞാന്‍ പല പോസിബിലിറ്റീസും ഞാന്‍ മനസ്സില്‍ വര്‍ക്കൗട്ട് ചെയ്തു നോക്കി.

ഒടുവില്‍ ഞാന്‍ ഒരു സേഫ് പ്ലേസ് കണ്ടെത്തി. പൂജാ മുറിയില്‍ വെച്ചിരിക്കുന്ന നേര്‍ച്ചപ്പെട്ടിയില്‍ നിന്നും എടുക്കുക. അതാകുമ്പോള്‍ ഒരിക്കലും എണ്ണി നോക്കില്ല എന്നൊരുറപ്പും, ആരും അറിയാന്‍ പോകുന്നില്ല എന്നൊരു ബെന്‍ഫിറ്റും ഉണ്ട്. എന്തായാലും അതില്‍ പണം ഉണ്ടാകും എന്നുള്ളതാണ് അതിന്റെ മറ്റൊരു ആകര്‍ഷണം.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കുളിച്ച് വിളക്കു കത്തിച്ച്, അതിന്റെ മുതലാളിയോട് അനുവാദം ചോദിച്ചു. കക്ഷി മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ മൗനം സമ്മതം എന്നു കരുതി നന്നേ പൊക്കത്തിലുള്ള നേര്‍ച്ചയിരിക്കുന്ന ഷെല്ഫില്‍ വലിഞ്ഞുകേറി. ഒരു കൈയുപയോഗിച്ച് അതിന്റെ അടപ്പു തുറന്നു കൈയിട്ട് ഒരു തുട്ടെടുത്തു. നോക്കിയപ്പോള്‍ അതില്‍ "20" എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ പാത്രം തിരികെയടച്ച് താഴെയിറങ്ങി ഒന്നൂടെ പ്രാര്‍ത്ഥിച്ചു. ഒന്നാമത്തെ തവണ തന്നെ കൃത്യം കാശ് കിട്ടിയതിന് കക്ഷിയോട് ഒത്തിരി താങ്സും പറഞ്ഞു.

പണം എടുത്ത ശേഷമാണ് ഒരു പ്രധാന കാര്യം എന്നേ വലച്ചത്. കട്ടെടുത്ത പണം എങ്ങനെ സ്കൂള്‍ വരെ എത്തിക്കും. കാരണം, വീട്ടില്‍ പലവിധ സെക്യൂരിറ്റി ചെക്കുകള്‍ നടത്തിയ ശേഷമേ സ്കൂളിലേക്ക് വിടുകയുള്ളൂ. ഒടുവില്‍ അതിനും ഒരു സൂത്രം എനിക്ക് കത്തി. ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കടത്തുക. ജീവിതത്തില്‍ ആദ്യമായി ഞാന്‍ അന്ന് ഷൂസ് തനിയേ ഇട്ട് സ്കൂളില്‍ പോയി.

അങ്ങനെ സ്കൂള്‍ വരെ സാധനം എത്തിച്ചു. ക്ലാസ്സില്‍ എല്ലാവരും വരി വരിയായി നിന്ന് പണം കൊടുത്തു തുടങ്ങി. അങ്ങനെ എന്റെ ഊഴവുമായി. ഞാന്‍ പൈസാ ടീച്ചറിനു നീട്ടി. അല്പനേരം ടീച്ചര്‍ എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു "മോനേ, ഇരുപത് എന്ന് പാട്ടയില്‍ അച്ചടിച്ചതല്‍ല്ല, കടലാസില്‍ അച്ചടിച്ചതുണ്ട് അതാണ് വേണ്ടത്." അപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്. ഇരുപത് രൂപയ്ക്ക് പകരം ഇരുപത് പൈസയായിരുന്നു അത്. ടീച്ചര്‍ അതു പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ എല്ലാവരും കൂടി എന്നെ കളിയാക്കി ചിരിച്ചു തുടങ്ങി. പൈസായെന്താ രൂപായെന്താ എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്കു കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാന്‍ അല്പനേരം അവിടെത്തന്നെ നിന്നു. പിന്നെ വീട്ടില്‍ നിന്ന് മാറി വാങ്ങിക്കൊണ്ട് വരാം എന്നു പറഞ്ഞ് ഞാന്‍ തടിയൂരി.

ആ ഇരുപത് പൈസാ എന്തു ചെയ്യണമെന്ന് ഞാന്‍ അല്പനേരം ആലോചിച്ചു. കടയില്‍ നിന്നും മിഠായി വാങ്ങാമെന്നു വെച്ചാല്‍ വീട്ടില്‍ അറിയും. എന്നാല്‍ അത് എവിടെയെങ്കിലും കളയാനും മനസ്സു വന്നില്ല. തിരിച്ച് കൊണ്ട് നേര്‍ച്ചപ്പെട്ടിയില്‍ ഇടാമെന്നു വെച്ചാല്‍ അത് പിന്നെയും റിസ്ക്കെടുക്കുകയാണ്. ഒടുവില്‍ ദൈവം ഒന്നേയുള്ളു എന്ന പൊതു തത്വം മനസ്സിലാക്കി അത് സ്കൂളില്‍ തന്നെയുള്ള ചാപ്പലിലെ വഞ്ചിയില്‍ നിക്ഷേപിച്ചു.

അന്ന് ആ ടൂര്‍ പോക്കാന്‍ പറ്റാത്തതു കൊണ്ട് ഇന്നു എനിക്ക് എക്സല്‍ ഗ്ലാസ് ഫാക്ടറിയും ഉദയാ സ്ടുഡിയോയും കയറാന്‍ സാധിച്ചിട്ടില്ല. അത് എന്റെ ആ മിഷന്‍ നടക്കാത്തന്റെന്റെ ഡിസ്അഡ്വാന്റേജ്.

എന്നാല്‍ ഇതില്‍ നിന്നും കുറച്ച് കാര്യങ്ങളും ഞാന്‍ പഠിച്ചു. അത് ആ മിഷന്‍ നടക്കാത്തന്റെ അഡ്വാന്റേജ്.
(1) സ്വന്തമായി ഷൂസ് കെട്ടാന്‍ പഠിച്ചു.
(2) കക്കാന്‍ അറിയുന്നതിനേക്കാല്‍ നില്‍ക്കാനാണ് ധൈര്യം വേണ്ടത് എന്ന തിരിച്ചറിവ് നേടി.
(3) മൂല്യം അറിഞ്ഞേ കക്കാവൂ എന്നത് മനസ്സിലായി.
(4) ആരുടെ മോട്ടിച്ചാലും ദൈവത്തിന്റെ മോട്ടിക്കരുത് എന്നും പഠിച്ചു.

പക്ഷേ ഞാന്‍ അന്നു ആ പണം എടുത്തത്, മോഷണം എന്നു പറയാന്‍ പറ്റുമോ എന്ന് ഇന്നും എനിക്ക് അറിയില്ല..... :)

Sunday, March 21, 2010

അപകടം

ഞാന്‍ വിദ്യാഭ്യാസ കാര്യത്തില്‍ പത്താം തരം വരെ പിറകില്‍ നിന്നും ഒന്നാം സ്ഥാനം സ്ഥിരമായി വാങ്ങുന്ന കുട്ടിയായിരുന്നു. തന്മൂലം ഉപരിപഠനത്തിന് നാട്ടിലെ കൊള്ളാവുന്ന പള്ളികൂടത്തിലൊന്നും അഡ്മിഷന്‍ കിട്ടിയില്ല. വീട്ടിലിനുന്ന് പഠിക്കേണ്ട കാലത്ത് വട്ട് കളിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞ് അച്ഛന്‍ ചൂടായി. ഞാന്‍ എന്താ ചെയ്യേണ്ടത്.. മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക.. ആദ്യവും പിന്നെയുമെല്ലാം കയിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അന്നുവരെയുള്ള എന്റെ എഞ്ചിനീയറാകനുള്ള പ്രതീക്ഷക്ക് ചുവന്ന് കൊടി പാറി.

പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു ദൈവ ദൂതന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചു. ഓപ്പണ്‍ സ്കൂള്‍ സംമ്പ്രതായത്തില്‍ സയന്‍സ് ഗ്രൂപ്പ് തുടങ്ങി. അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു അത്. ഞാന്‍ അതിനെ പറ്റി ഒന്ന് വിശദമായി ഒന്ന് തിരക്കി. എന്റെ ഭാഗത്ത് നിന്നു നോക്കിയാല്‍ അതിന് കുറേ മേന്മകള്‍ ഉണ്ടായിരുന്നു. ഒന്നാമതായി എന്നെ ആകര്‍ഷിച്ചത് സ്ഥിരമായി ക്ലാസ്സില്‍ പോകേണ്ട കാര്യമില്ല എന്നതാണ്. രണ്ടാമത്തേത് ഒന്നാംകൊല്ലം ആരേയും
തോല്‍പ്പിക്കത്തില്ല എന്നതാണ്. (തോറ്റാലും മണ്ടന്‍ പരീക്ഷയഴുതി ജയിക്കാന്‍ പറ്റും). പിന്നെ ആണ്ടിലൊരിക്കല്‍ കോണ്ടാക്ട് ക്ലാസ്സില്‍ വേണേല്‍ കയറാം ഇല്ലേല്‍ കറങ്ങാം എന്നതും ഒരു വലിയ മെന്മയാണ്. ഇങ്ങനെയൊക്കെയായാലും പരീക്ഷ റെഗുലര്‍ ബാച്ചിനൊപ്പവും സപ്രിടിക്കറ്റ് (സര്‍ട്ടിഫിക്കറ്റ്) ഹയര്‍ സെകണ്ടറിയുടെയും കിട്ടും.

പിന്നെ ഒന്നും ആലൊചിച്ചില്ല. അച്ഛന്റെയടുത്ത് കാര്യം അവതരിപ്പിച്ചു. ചെക്കന്റെ ആഗ്രഹമല്ലേ. നടക്കട്ടെയെന്ന് പുള്ളിയും വിചാരിച്ചു. വിചാരിച്ചു എന്ന് മാത്രമല്ല, ഞാന്‍ ചിന്തിച്ച് നിര്‍ത്തിയിടത്ത് നിന്ന് അദ്ദേഹം തുടങ്ങിയെന്ന് വേണം പറയാന്‍. കക്ഷി എന്റെ ചേട്ടനോട് ഈ പരിപാടിയെ പറ്റി അന്വേഷിച്ചു. ചേട്ടനും യെസ് മൂളി.

വെറുതേ വീട്ടിലിരുന്ന് പഠിക്കാമെന്ന് വിചാരിച്ചാല്‍ പഠുത്തം നടക്കില്ല എന്നദ്ദേഹത്തിനറിയാം. അതുകൊണ്ട് അച്ഛന്‍ എന്നെ തിരുവല്ലയിലേ ഏറ്റവും നല്ല ടൂട്ടോറിയല്‍ സ്ഥാപനമായ നമ്പൂതിരീസ് കോളേജില്‍ കൊണ്ടു ചേര്‍ക്കാന്‍ പോയി. എന്റെ സന്തോഷം ഇരട്ടിച്ചു. നഗരമധ്യത്തിലുള്ള് കോളേജ്.. തീയേറ്ററുകളുള്ള സ്ഥലങ്ങളിലേക്കെല്ലാം നല്ല കണക്ടിവിറ്റി. ചുറ്റും ഒത്തിരി റെസ്റ്റൊറെന്റും മറ്റനുബന്ധ സജ്ജീകരണങ്ങളും. പിന്നെ അത്യാവശ്യം കറങ്ങി നടക്കാന്‍ ഒരു ബൈക്കും. ഒരു യുവ കോമളന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്!!

ആ കൊല്ലം പ്രീഡിഗ്രിക്ക് അവിടെ ട്യൂഷന്‍ പഠിച്ചിരുന്ന കുട്ടിക്കായിരുന്നു ഒന്നാം റാങ്ക്. പിന്നെ അവിടെ ചെന്നപ്പോഴാണ് മറ്റൊരുകാര്യം കൂടി മനസ്സിലായത്. അവിടുത്തേ പ്രിന്‍സിപ്പാളും എന്റെ അച്ഛനും ഒരേ കുഴിയില്‍ ഗോലി കളിച്ച് നടന്നവരായിരുന്നു. നിന്നെ ഞാന്‍ ശരിയാക്കാമടാ എന്നുള്ള അദ്ദേഹത്തിന്റെ ചിരി ഒരു കൊലചിരിയായി എനിക്ക് തോന്നി.

ഈശ്വരാ.. എന്നോടീ ചതി ചെയ്യരുതായിരുന്നു എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു...

വീട്ടില്‍ വന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞു.. മകനെ ഞാന്‍ കൊണ്ട് തിരുവല്ലയില്‍ ഒരിടത്ത് ചേര്‍ത്തു. ഉഴപ്പാനായി ഒരു പൈസാ കൊടുക്കരുത് കേട്ടോ. അമ്മ ഉം എന്ന് മൂളിയത് മാത്രമേ കേട്ടുള്ളു..

അങ്ങനെ എന്റെ പിതാശ്രീ തിരികെ ദുബായിലേക്ക് യാത്രയായി. പോകുന്ന വഴിയില്‍ അവസാനമായി കോളേജില്‍ ഒന്ന് കയറി എല്ലാ സാറുമ്മാരോടും ഒന്നൂടെ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അഛനെ കൊണ്ട് വിട്ടിട്ട് വരാമെന്ന് പറഞ്ഞ് ഞാനും അവിടുന്ന് അച്ഛനോപ്പം ബസ് സ്റ്റാന്റിലെത്തി. അച്ഛന്‍ ബസ് കയറിയതും ഞാന്‍ തിരിച്ച് ഒരു പടം കാണാനായും പോയി. ആദ്യമായി ക്ലാസ് കട്ട് ചെയ്ത് പടം കാണുന്നതിന്റെ ഒരു സുഖം അന്നെനിക്ക് മനസ്സിലായി. പിന്നെ ചെറിയ ഒരു ടെന്‍ഷനും ഉണ്ടായിരുന്നു.

അടുത്ത ദിവസം ക്ലാസിലെത്തിയതും അപ്പനെ കൊണ്ട് വിട്ടോടാ എന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചതും. വിട്ടു സാര്‍. ഇന്നലെ ഒത്തിരി വൈകിയാണ് വീട്ടിലെത്തിയതുമെന്ന് ഞാന്‍ കൂട്ടി ചേര്‍ത്തു. ഞാന്‍ കള്ളമൊന്നും പറഞ്ഞുമില്ല. എന്റെ കാര്യങ്ങളെല്ലാം നടക്കുകയും ചെയ്തു. സാറുമ്മരെല്ലാം ഹാപ്പി ഞാന്‍ ഡബിള്‍ ഹാപ്പി. അങ്ങനെ വീണുകിട്ടിയ അവസരം ഞാന്‍ വളരെ വിജയകരമായി ഉപയോഗിച്ചു.

അടുത്ത ആഴ്ച തന്നെ വീണ്ടും ഒരവസരം വന്നു. ഞാന്‍ എന്റെ ഒരു സുഹൃത്തിനൊപ്പം കോട്ടയത്തുള്ള് ഒരാശുപത്രിയില്‍ ശ്വാസമുട്ട്ലിന് ചികിത്സക്ക് പോയി. അവിടെ നിന്നിറങ്ങുമ്പം ഞങ്ങടെ കോളേജില്‍ കൊമേഴ്സ് പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപകനെ കണ്ടു. ദൈവം എത്ര നല്ലവന്‍. ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കാര്യങ്ങളോക്കെ ഒന്നന്വേഷിച്ചു. പിന്നെ എനിക്കും ഇവിടെ രണ്ടാഴ്ചയിലൊരിക്കല്‍ ചെക്കപ്പുണ്ടെന്നും പറഞ്ഞു ഫലിപ്പിച്ചു. അങ്ങനെ ആ വിവരവും കോളെജ് മുഴുവന്‍ ഫ്ലാഷ് ആയി.

ക്ലാസ് തുടങ്ങി. മൊത്തം ഏതാണ്ട് എണ്‍പത് കുട്ടികളുണ്ട്. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. ക്ലാസ്സില്‍ ഞാന്‍ മാത്രമാണ് കൃത്യം പത്ത് കൊല്ലം കൊണ്ട് പത്താം തരം പാസായത്. മുന്‍പിലത്തെ ബെഞ്ചില്‍ ഇരുന്നും, ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ അന്നന്ന് പഠിച്ചും സാറിന്മരോട് സംശയം ചോദിച്ചും ക്ലാസ്സിലെ സ്ടാര്‍ ആയി. ചുരുക്കം പറഞ്ഞാല്‍ പഠുത്ത കാര്യത്തിലും ഞാന്‍ തന്നെയായി പുലി.

അക്കൊല്ലം ഇറങ്ങിയ എല്ലാ സിനിമകളും ഭാഷാ-തീയേറ്റര്‍ ഭേദമന്യേ ഞാന്‍ കണ്ടു. അങ്ങനെ ഓണപരീക്ഷ എത്തി. അക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. ഉച്ചക്കാണ് പരീക്ഷ. ഞാന്‍ പതിവു പോലെ രാവിലെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുകയും രാവിലെ സിനിമക്കു പോകുകയും ഒക്കെ ചെയ്തു. ഉച്ചക്ക് തിരികെ ക്ലാസിലെത്തി പരീക്ഷ എഴുതി വൈകിട്ട് വീട്ടിലെത്തുകയും ചെയ്തു. കുട്ട കണക്കിനു മാര്‍ക്ക് വാങ്ങിച്ചു. കിട്ടിയ മാര്‍ക്കിന്റെ ഭാരം കൊണ്ട് ഞാന്‍ അതൊന്നും
വീട്ടിലെത്തിച്ചില്ല. പരീക്ഷ നടന്ന കാര്യം വീട്ടില്‍ പറഞ്ഞെങ്കിലല്ലേ മാര്‍ക്കിന്റെ കാര്യം പറയേട്ണതുളളൂ എന്ന് ഞാനും വിചാരിച്ചു.

ഒന്ന് രണ്ടാഴ്ചക്കകം എല്ലാ കടലാസുകളും കിട്ടി. അന്നേരവും ക്ലാസ്സില്‍ എല്ലാ വിഷയത്തിനും ജയിച്ചത് ഞാന്‍ മാത്രം. (ജയിച്ചു എന്ന് മാത്രമേ പറയാന്‍ പറ്റൂ.)പിന്നീടാണ് ഒരു കാര്യം എനിക്ക് മനസ്സിലായത്. സ്കൂളിലെ പോലെ തന്നെ ആ ചെറിയ ടൂട്ടോറിയലിലും പ്രോഗ്രസ് കാര്‍ഡ് സമ്പ്രതായം ഉണ്ട്. അതും വീട്ടീല്‍ കൊണ്ട് ഒപ്പിടീപ്പിക്കാന്‍ തന്നു വിടില്ല. വീട്ടുകാര്‍ നേരിട്ട് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച് ഒപ്പിടീപ്പിക്കണം. വീട്ടീനെങ്ങാണും ആരെങ്കിലും വന്നാല്‍ എല്ലാ
കാര്യങ്ങളും പുറത്താകും. അതറിഞ്ഞ നിമിഷങ്ങളിലൊരുനിമിഷം, ഞാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി.

അടുത്ത രണ്ടാഴ്ച ക്ലാസിലെ കാലാവസ്ഥ വളരെ ശോചനീയമായി. കുട്ടികളോരുത്തരും വീട്ടീന്ന് വിളിച്ചോണ്ട് വരാന്‍ തുടങ്ങി. ആരേലും വന്നാലോ അവിടെയൊരു പൂരം തുടങ്ങുകയായി. വിളിച്ചോണ്ട് വരിക, ഒപ്പിടുക, തിരികെ പോകുക എന്നതിനു പകരം സാറുമ്മാര്‍ അതൊരു ഉത്സവമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആണുങ്ങളെന്നോ പെണ്ണുങ്ങളെന്നോ തരം തിരിവില്ലാതെ എല്ലാവരേയും കരയിച്ചിട്ടാണ് അവിടുന്ന് വിടുന്നത്. ഇത്രക്ക് മനസാക്ഷിയില്ലാത്ത സാറുമ്മാരെ ഞാന്‍ ആദ്യമായാണ് കാണുന്നത്. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

അങ്ങനെ ഒരുമാതിരി എല്ലാ കുട്ടികളും വീട്ടീന്ന് വിളിച്ചുകൊണ്ട് വന്നു കഴിഞ്ഞു. അങ്ങനെ എന്റെ ഊഴവുമായി. ഞാന്‍ ഇന്നു വരും നാളെ വരുമെന്ന് എന്നൊക്കെ പറഞ്ഞ് രണ്ടാഴ്ച കൂടി മുന്നോട്ട് തള്ളി നീക്കി. ഒരു ദിവസം അവിടുത്തെ പ്രിന്‍സിപ്പാള്‍ എന്നെ വിളിച്ച് എന്താ വീട്ടീന്ന് വിളിച്ചോണ്ട്
വരാത്തതെന്ന് അന്വേഷിച്ചു. നാളെ വരും എന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ച ഇതു തന്നെയല്ലേ പറഞ്ഞതെന്നും ഇനി വീട്ടീന്ന് ആരേയെങ്കിലും വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞു. ജീവിതത്തില്‍ ടെന്‍ഷന്‍ എന്ന അവസ്ഥ ഞാന്‍ അന്ന് ഞാന്‍ ആദ്യമായി അനുഭവിച്ചു.

എങ്ങനെയെകിലും ഒരാഴ്ച മുങ്ങി നടക്കാം. അതുകഴിമ്പോള്‍ എല്ലാം ശാന്തമാകും പിന്നീട് വീണ്ടും ക്ലാസിക് കയറാം എന്നുറപ്പിച്ചു. ആ സമയത്താണ് ദിലീപിന്റെ ഇഷ്ടം പടമിറങ്ങിയത്. പടം വലിയ രസമിലെങ്കില്‍ കൂടി അടുത്ത മൂന്ന് ദിവസം ഞാന്‍ ആ പടം തന്നെ കണ്ടു. എന്റെ തലവിധി എന്നല്ലാതെ എന്താ പറയുക.

അടുത്ത ഞയറാഴ്ച്ച വൈകിട്ട് ഞാനും ചേച്ചിയും ഹോം ടൌണായ പൊടിയാടിയിലേക്ക് ബൈക്കില്‍ യാത്ര തിരിച്ചു. മാര്‍ഗ മധ്യേ ത്രിവേണി തീയേറ്ററില്‍ നിന്ന് ബിറ്റ് പടം ഫസ്റ്റ് ഷോ കണ്ട് കിറുങ്ങിയിറങ്ങി വരുന്ന രണ്ട് അമ്മാവന്മാരേ അയ്യേ.. കൂ...എന്നൊക്കെ വിളിച്ചു കളിയാക്കി.. അവര്‍ പിറകേ വരുമെന്ന് പേടിച്ച് ഞാന്‍ ബൈക്കിന്റെ സ്പീടൊന്നു കൂട്ടി.. കൂട്ടി എന്നു മാത്രമല്ല കുറയ്ക്കാന്‍ മറന്നുപോയി എന്നു കൂടി പറയണം. ബൈക്ക് സ്ഥിരമായി ഓടിക്കുമെങ്കിലും അത്
ആദ്യമായാണ് സ്പീഡില്‍ പോകുന്നത്.. അതു കൊണ്ട് സ്പീഡില്‍ പോകുന്ന ബൈക്ക് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചാല്‍ പാളുമെന്നും പുറകിലിരിക്കുന്നയാള്‍ പിടിച്ചിരുന്നില്ലേല്‍ തല പൊട്ടി ബോധം പോകുമെന്നും എനിക്ക് മനസ്സിലാവാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.

ഞയറാഴ്ചയായതിനാല്‍ രാത്രി ആ സമയത്ത് അതുവഴി വണ്ടി കുറവായിരുന്നു. ബോധമില്ലതെ എന്റെ കയിലിരിക്കുന്ന ചേച്ചിയേ പൊക്കിപിടിച്ച് വഴിക്ക് നടുവിലേക്ക് നിന്നു. കുറച്ച് വണ്ടികളേ അതുവഴി വന്നുള്ളുവെങ്കിലും ഒന്നും നിര്‍ത്തിയില്ല.. ഒടുവില്‍ ഒരു ടെമ്പോ ട്രാവലര്‍ നിര്‍ത്തി. ഞാന്‍ അതില്‍ കയറി. ആദ്യം നിങ്ങള്‍ക്ക് ഒരു പ്രശ്നവും വരികില്ലെന്ന് ഉറപ്പ് കൊടുത്തു. എനിക്കാശ്വാസം കിട്ടിയില്ലെങ്കിലും അവര്‍ക്കതൊരു ആശ്വാസമായി തോന്നി. കാവുഭാഗത്ത് നിന്ന് നേരേ പുഷ്പഗിരി ഹോസ്പിറ്റലിലേക്ക് വിട്ടു.

ഞാന്‍ കുടുംബത്തില്‍ വിളിച്ച് വണ്ടിയില്‍ നിന്നും വീണു ചേച്ചിക്ക് ബോധമില്ലാതെ കൊണ്ടു പോവുകയാണെന്നു പറഞ്ഞു. നീ ചുമ്മാ കളി പറയാതെ വേഗം വരാന്‍ നോക്കെന്ന് പറഞ്ഞ് പേരപ്പന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ വീട്ടില്‍ വിളിച്ചപ്പോഴും ഇതു തന്നെയായിരുന്നു പ്രതികരണം. ഞാന്‍ എന്റെ സുഹൃത്തായ രഞ്ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ എന്റെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പെങ്ങള്‍ അവനോട് ചിരിച്ചുകൊണ്ട് പറയുവാ. ഏപ്രില്‍ ഫൂള്‍ നവംബറിലേക്ക് മാറ്റിയതറിഞ്ഞോ? ചേട്ടനും ചേച്ചിയും ബൈക്കില്‍ നിന്നു വീണു ബോധമില്ലാതെ ആശുപത്രിയിലേക്ക് പോവുകയാണെന്ന്. അവന്റെ കളി എന്നോടാ.. ഞാന്‍ എത്ര നാളായി അവനെ കാണാന്‍ തുടങ്ങിയിട്ട് എന്നെല്ലാമുള്ള ബോണസ് നംബറുകള്‍ വേറെയും.

രഞ്ജിത്ത് വന്ന് കാര്യം സീരിയസ്സായി വീട്ടില്‍ പറഞ്ഞതിനു ശേഷം രംഗം മാറി. എല്ലാവരും കൂടി നേരെ ആശുപത്രിയിലേക്ക് വന്നു. കുടുംബത്തില്‍ അത്രയും ആളുകള്‍ അന്നുണ്ടായിരുന്നു എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ ഒരുത്സവത്തിനുള്ള തിരക്ക്.

സ്കാനിങ്ങും മറ്റ് പ്രാഥമിക ചികിത്സകളും കഴിഞ്ഞ് ചേച്ചിയേ ഐ.സി.യൂ വില്‍ കിടത്തി.
അന്നു രാത്രി അവിടെ ആശുപത്രിയിലെ കട്ടിലില്‍ നിന്ന് ഞാന്‍ ഉരുണ്ട് വീഴുകയും എന്റെ കാല്‍മുട്ട് തെന്നിമാറുകയും ചെയ്തു. രാവിലെയായപ്പോള്‍ നടക്കാനൊരു പ്രശ്നം. കൂട്ടത്തില്‍ ഒരു കാല് മടങ്ങുന്നുമില്ല. രാവിലെ കട്ടകമ്പനിയില്‍ (ജിം) പോയിട്ട് വന്ന രഞ്ജിത്ത് കാലു കണ്ടിട്ട് ഇത് ചെറിയൊരു തിരുമു ചികിത്സകൊണ്ട് ഭേദമാകാനുള്ളതേയുള്ളൂ എന്ന് പറഞ്ഞു. എന്നിട്ട് ക്വിന്റലിനു വെറും എട്ട് കിലോ മാത്രം കുറവുള്ള എന്നേയും വെച്ച് സൈക്കിളില്‍ നാട്ടിലുള്ള നാടാരുടെ അടുത്തേക്ക് യാത്ര തിരിച്ചു. നാടാരുടെ ഭാഗ്യമെന്നോ അതോ രഞ്ജിത്തിന്റെ നിര്‍ഭാഗ്യമെന്നോ വേണം പറയാന്‍, നാടാരു മരിച്ചിട്ട് അന്ന് ഒരാഴ്ച കഴിഞ്ഞിരുന്നു. (ഭാഗ്യമുള്ളവരെ ദൈവം നേരത്തെ മുകളിലോട്ട് വിളിക്കുമെന്ന് പണ്ട് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് !!)

വീണ്ടും എന്നെയും കൊണ്ട് പുഷ്പഗിരി ആശുപത്രിയില്‍ വന്നു. നേരെ കാഷ്വാലിറ്റിയില്‍ ചെന്നു അവിടെയുണ്ടായിരുന്ന ഒരു ഡോക്ടറോട് നാടാര്‍ മരിച്ചുപോയ കാര്യമൊഴികെയെല്ലാം പറഞ്ഞു. പിന്നീട് എന്നെ ഒരു കട്ടിലില്‍ കിടത്തി. പല വലുപ്പത്തിലും നിറത്തിലുമുള്ള ആളുകള്‍ എന്നെ വന്നു കണ്ടിട്ടു കാര്യം അന്വേഷിച്ചു പോയി. വരുന്നവരോടും പൊകുന്നവരോടും കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് മടുത്തത് കാരണം, ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനി ചികിത്സിക്കാന്‍ വരുന്ന ഡോക്ടറോട് മാത്രമേ കാര്യം പറയുന്നുള്ളു... അങ്ങനെ ഒരു സ്ത്രീ വന്നു എന്നോട് കാര്യം തിരക്കി..

ഞാന്‍ ചോദിച്ചു, നിങ്ങള്‍ ഡോക്ടറാണോ? അവര്‍ എന്നോട് അല്പം ശബ്‌ദമുയര്‍ത്തി ചോദിച്ചു.. നീയെന്നാ വെള്ളമടിച്ചിട്ടുണ്ടോ? അവരുടെ ആ ഒരു ചോദ്യത്തില്‍ നിന്നും മാത്രം എനിക്ക് മനസ്സിലായി അവര്‍ ഡോക്ടറാണെന്ന്. ഇവന്റെ കൂടെ ആരും വന്നിട്ടില്ലേ? എപ്പോള്‍ വന്നതാ എന്നൊക്കെ അവിടെയുണ്ടായിരുന്ന ഒരു നേഴ്സിനോട് അവര്‍ അന്വേഷിച്ചു. ഇവന്റെ കാല്‍ ഓപ്പറേറ്റ് ചെയ്യണം. അതിനു ബന്ധുക്കള്‍ ആരെങ്കിലും വന്ന് ഒപ്പിടണം എന്നോക്കെ അവര്‍ എന്നോട് പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്ക് പെട്ടന്ന് ഓര്‍മ വന്നത് ജഗതി പറയുന്ന ഒരു ഡയലോഗാണ്. “അയ്യോ എനിക്ക് ഓപ്പറേഷന്‍ വേണ്ടായേ.. എനിമാ മതിയേ....”. കൂട്ടത്തില്‍ കൊല്ലാന്‍ കൊണ്ടു പൊകുന്ന ആടിന്റെ നിസ്സയാവസ്ഥയും.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ എന്റെ അടുത്തുള്ള കട്ടിലില്‍ നല്ല മുഖ പരിചയമുള്ള് ഒരു വ്യക്തി നിറയെ മുറിവുകളുമായി വന്നു കിടക്കുന്നു. അദ്ദേഹം എന്നേ ഒന്നു നോക്കി, ഞാന്‍ തിരിച്ചും ഒന്നു നോക്കി. എന്നേ അദ്ദേഹത്തിനു മനസ്സിലായില്ല. വൈകാതെ തന്നെ അദ്ദേഹത്തിന്റെ അടുത്ത് മറ്റൊരാള്‍ വന്നിരിക്കുന്നു. മറ്റാരുമല്ല, ഞാന്‍ പഠിക്കുന്ന ടൂട്ടോറിയല്‍ കോളേജിന്റെ പ്രിന്‍സിപ്പാള്‍. അവിടുന്നു ഓടി പോണോ അതൊ അവിടെ തന്നെ കിടക്കെണോ എന്നെനികറിയാതെയായി. പെട്ടെന്ന് എന്റെ മനോഭാവം മാറി.. എന്നേ എത്രയും വേഗം ഓപ്പറേറ്റ് ചെയ്യോ എന്നായി..

നിനക്കിതെന്തു പറ്റി എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ഞാന്‍ കാര്യം അവതരിപ്പിച്ചു. പേരപ്പന്‍ വന്ന് കക്ഷിയോട് സലാം പറഞ്ഞു. പെട്ടെന്നെന്നെ പൊക്കി ചക്രമുള്ള ഒരു കട്ടിലില്‍ കിടത്തി രണ്ടു മല്ലന്മാര്‍ തള്ളികൊണ്ടു പോയി. പിന്നീട്ട് അവര്‍ എന്തൊക്കെ സംസ്സാരിച്ചിട്ടുണ്ടാകുമോ എന്തോ. ഈശ്വരാ എന്നെ കാത്തു കൊള്ളണേ.. ഞാന്‍ ഇനി നന്നായി പഠിച്ചോളാമേ എന്നൊക്കെ പറഞ്ഞു.

ഓപ്പറേഷന്‍ ചെയ്യാന്‍ ഒരു ചെറിയ സൂചി മാത്രമേ ഉപയോഗിച്ചുള്ളു.. എന്നിട്ട് എന്റെ കാല്‍ മുഴുവന്‍ അവര്‍ പഞ്ഞി ചുറ്റി നിറച്ചു. അതെന്തിനാണെന്ന് എനിക്ക് ഇന്നും അറിയില്ല. എന്നിട്ടെന്നെ വാര്‍ഡിലേക്ക് മാറ്റി. അവിടെ എല്ലാരും എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഓപ്പറേഷന്റെ കാര്യം മാത്രമേ എല്ലാവരും ചോദിച്ചുള്ളു. എനിക്ക് പാതി ആശ്വാസമായി.

അന്നു മുഴുവന്‍ എല്ലാ വിഷയങ്ങളും പഠിപ്പിച്ച അധ്യാപരും എന്നെ വന്ന് സന്ദര്‍ശിച്ച് മടങ്ങി. മണ്ടന്മാരിലെ രാജാവായതു കൊണ്ടാണോ അതോ രാജാക്കന്മാരിലെ മണ്ടനായതുകൊണ്ടാണൊ എന്തോ അവരാരും കാര്യമായി ഒന്നും ബോധിപ്പിച്ചില്ല..

ഒന്നു കാല്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ കിടന്നതു കൊണ്ട് കിട്ടിയ ഗുണം എന്ന് പറയേണ്ടത് പ്രോഗ്രസ്സ് കാ‍ര്‍ഡ് ഒപ്പിടാന്‍ വീട്ടീന്ന് വിളിച്ചോണ്ട് പോകേണ്ടി വന്നില്ലയെന്നാണ്. ഇനിയെന്നാണോ എന്റെ അടുത്ത കാലില്‍ പ്ലാസ്റ്ററിടുന്നതെന്ന് ആലൊചിച്ച് ഞാന്‍ എന്റെ യാത്ര ഇപ്പോഴും തുടരുന്നു...

Sunday, August 23, 2009

മുത്തും ഇലട്രോണിക്സ് ലാബും

കഴിഞ്ഞ ദിവസം ഗൂഗ്ഗിള്‍ ടാക്കില്‍ ഒരു താടിയുള്ള ഒരു വ്യക്തി മെസ്സേജ് അയച്ചു. ഹൈ, ഹവ് ആര്‍ യൂ... സത്യത്തില്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതെ എന്നെ ഒന്നാം കൊല്ലം ഡിഗ്രിക്ക് പഠിപ്പിച്ച സുരേഷ് സാറായിരുന്നു. വര്‍ഷം ഏഴ് കഴിഞ്ഞു അദ്ദേഹത്തിന്റെ കാസ്സ് കഴിഞ്ഞിട്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ ഒരു ഓര്‍മമ സമ്മതിക്കണം. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. ആശംസകള്‍ പറഞ്ഞ് പിരിഞ്ഞു.

സുരേഷ് സാറിനെ പറ്റി പറയുകയാണെങ്കില്‍; വളരെ നല്ല മനുഷ്യന്‍. ശാന്തമായ സ്വഭാവം. വളരെ നല്ല സംസാരം. പക്ഷേ പഠിത്തത്തിന്റെ കാര്യത്തിലാണെങ്കില്‍ എല്ലം മറിച്ചാണ്. ഒരിക്കല്‍ അദ്ദേഹം വീട്ടിന് ആരെങ്കിലും വിളിച്ചോണ്ട് വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചേട്ടനെ ഒരു ഇരയില്‍ കോര്‍ത്തിട്ടുകൊടുത്തു. ഇട്ടുകൊടുക്കേണ്ട താമസം, എന്നാ കൊത്തായിരുന്നെന്നോ... ചേട്ടനു പകരം അച്ഛനോ അമ്മയോ ആയിരുന്നു ഞാന്‍ വിളിച്ചോണ്ട് പോയതെങ്കില്‍ ഇന്നു ഞാന്‍ ഇവിടെ ദുഫായില്‍ ഇരുന്ന് ബ്ലോഗത്തില്ലായിരുന്നു...

ഇന്നലെ രാത്രി ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ എന്റെ കൂടെ അതേ കോളേജില്‍ പഠിച്ച്, എന്നോടൊപ്പം എല്ലാ തല്ലുകൊള്ളിത്തരത്തിനും എന്നോടൊപ്പമുണ്ടായിരുന്ന്ന നാട്ടുകാരും വീട്ടുകാരും ഞങ്ങള്‍ കൂട്ടുകാരും മുത്ത് എന്ന് വിളീക്കുന്ന ശ്രീജിത്ത് മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്നു. ടാ.. മുത്തേ എന്ന് വിളിച്ചതും ഇവിടാരടാ എന്നേ മുത്തേന്ന് വിളിക്കുന്നതെന്നാലോചിച്ച് വണ്ടറടിച്ച് നിന്നു. എന്നേ കണ്ടതും അവനൊന്ന് ഞെട്ടി. പിന്നെ, അടുത്ത് വന്നിരുന്ന് കുശലം ചോദിച്ചു. കോളേജ് വിട്ടിറങ്ങുമ്പോള്‍ കൈവിരലിന്റെ എണ്ണത്തേക്കാള്‍ കൂടുതല്‍ സപ്ലീ അദ്ദേഹത്തിനുണ്ടായിരുന്നു. അവന്‍ ഇപ്പം ഇവിടെ ദുബായില്‍ ഏതോ കാട്ടുമുക്കില്‍ (മരുഭൂമിയില്‍)സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്നു. നാട്ടില്‍ സേഫ്റ്റിക്കായി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തവന്‍ ഇവിടെ ദുബായില്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ പോലും ഹാര്‍ഡ് ഹാറ്റും സേഫ്റ്റി ഷൂവും ഇടുന്നു. നാടുവിട്ടതിന്റെ ഒരു ഗുണമേ!! പിന്നെ ഞങ്ങള്‍ പരസ്പരം മൊബൈല്‍ നമ്പരും, ഈമെയില്‍ വിലാസവും കൊടുത്ത് പിരിഞ്ഞു.

സുരേഷ് സാറുമായി സംസാരിച്ചതും, വളരെ യാദൃച്ഛികമായി ശ്രീജിത്തിനെ കണതും എന്നെ കോളേജ് ലൈഫിലെ ചില ഓര്‍മകളിലേക്ക് കൊണ്ടുപോയി.

ശ്രീജിത്തും ഞാനും ഒരുമിച്ചായിരുന്നു ഇലട്രോണിക്സ് ലാബ് ചെയ്തിരുന്നത്. അന്ന് മുതല്‍ തുടങ്ങിയ ഒരു ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ആഴ്ചയില്‍ രണ്ട് ദിവസം ഞങ്ങള്‍ക്ക് ഉച്ചവരെ ലാബുണ്ടായിരുന്നു. ലാബില്‍ ഞങ്ങള്‍ അഭിമുകീകരിച്ച് പ്രധാന പ്രശ്നം ഈ സുരേഷ് സാറിന്റെ വൈവ ആയിരുന്നു. ലാബുള്ള എല്ലാ ദിവസവും ആദ്യം അന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സധനത്തിനെ പറ്റിയുള്ള വിവരം പരിശോധിക്കലാണ്. സുരേഷ് സാറിന്റെ അടുത്ത് ചെല്ലുന്നതും പഠിച്ചതെല്ലാം മറന്ന് പോകുന്നതും എനിക്കൊരു പതിവായിരുന്നു.

ഇലട്രോണിക്സ് സര്‍ക്യൂട്ട്‌സില്‍ ആദ്യമായി പഠിച്ച കാര്യം റെടിഫയര്‍ സര്‍ക്യൂട്ടായിരുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്നകണക്കെ ആദ്യത്തെ ക്ലാസ്സില്‍ പഠിപ്പിച്ച കാര്യങ്ങള്‍ മനപ്പാഠമാക്കി. എനിക്കതില്‍ ചെറിയ അഹങ്കാരമുണ്ട്ന്ന് വേണം പറയാന്‍.

പതിവുപോലെ ഞാന്‍ അന്നു രാവിലെ ലാബ് മാനുവല്‍ നോക്കാതെ നോട്ട് ബുക്കില്‍ പടങ്ങളും കണക്കുകളും എഴുതി. ശ്രീജിത്ത് അന്ന് ഇടത്തോട്ട് തിരിഞ്ഞെണീറ്റകൊണ്ടോ എന്തോ അന്ന് കക്ഷി ഇത്തിരി താമസിച്ചു കോളേജിലെത്താന്‍. ലാബ് ഉള്ള ദിവസം എന്നെയും കാത്ത് നില്‍ക്കുന്നവന്‍ അന്ന് വന്നത് കൃത്യം പ്രാര്‍ത്ഥനയുടെ സമയത്താണ്.

പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ഞാന്‍ അവന്‍ വന്നത് കണ്ടില്ല. അവന്‍ എന്റെ ബാഗില്‍ നിന്ന് ബുക്കെടുത്തതും ഞാന്‍ അറിഞ്ഞില്ല. കണ്ണുതുറന്ന് ഞാന്‍ ബാഗ് നോക്കിയപ്പം ബുക്ക് കാണാനില്ല. ഇന്ന് രാവിലെ ഞാന്‍ ബുക്കെടുത്ത് ബാഗില്‍ വെച്ചതാണെല്ലോ.. പിന്നതെവിടെ പോയി.. ദൈവമേ ചതിച്ചോ... എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍ അവസാനത്തെ ബെഞ്ചില്‍ നിന്ന് ഒരു ചോദ്യം.. ഇതെങ്ങനാ ഓടിക്കുന്നേ (റെക്റ്റിഫയര്‍ എങ്ങനാ പ്രവര്‍ത്തിക്കുന്നതെന്ന്). അന്നേരത്തെ എന്റെ ദേഷ്യത്തില്‍ എനിക്കിപ്പം പറയാന്‍ മനസ്സില്ല എന്നും പറഞ്ഞ് അവന്റെ കയ്യില്‍ നിന്ന് ബുക്കും തട്ടിപറിച്ച് ഞാന്‍ ലാബിലേക്ക് പോയി. അവന്‍ ചീത്ത പറഞ്ഞതാണോ എന്തോ ഒന്നു പിറുപിറത്തത് മാത്രമേ കേട്ടുള്ളു...

ഞാന്‍ ആണ് രാജാവ് എന്ന മട്ടില്‍ ഞാന്‍ ലാബില്‍ കയറിയിരുന്നു. മുത്തും എന്റെ അടുക്കല്‍ വന്നിരുന്നു. ആരും കേള്‍ക്കാതെ എന്റെ കാതില്‍ അവന്‍ ഒന്ന് ചോദിച്ചു. ഇത് ഓടിക്കുന്ന രീതി ഒന്ന് പറയാന്‍ പറ്റുവാണേല്‍ പറ. ഇല്ലെങ്കില്‍ ഞാന്‍ ഇന്നു കയറുനില്ല. അവന്റെ നിസ്സഹായവസ്ഥ കണ്ടപ്പോള്‍ ഞാന്‍ വളരെ ഉച്ച് കുറച്ച് പറഞ്ഞു. പറഞ്ഞ് തരാം. ഉച്ചക്കത്തെ ഊണ് ഞാന്‍ നിന്റെ പറ്റില്‍ കഴിക്കും. പിന്നെ വൈകിട്ട് തിരിച്ചെന്നെ നിന്റെ ബൈക്കില്‍ തിരുവല്ലയില്‍ കൊണ്ടു വിടുകയും വേണം. അവന്‍ അത് രണ്ടും മനസ്സില്ലാ മനസ്സോടെ ഏറ്റു. ഞാന്‍ ഒറ്റശ്വാസത്തില്‍ സാര്‍ ക്ലാസ്സില്‍ വരുന്നതിന് മുന്‍പേ പറഞ്ഞു കൊടൂത്തു.

ഓടുവില്‍ സുരേഷ് സാര്‍ ക്ലാസ്സില്‍ വന്ന് നംബരനുസരിച്ച് ഓരോ ടീമിനെയും വിളിച്ച് കാര്യപ്രാപ്തി അന്വേഷിച്ചുതുടങ്ങി. അങ്ങന്റെ ഞങ്ങടെ ഊഴവുമായി. ഞാനും വളരെ കോണ്‍ഫിഡന്റായി മുത്തെന്റെ പിന്നാലെയും വന്നു. എന്നെ കണ്ട പാടെ സാറൊന്നു ചിരിച്ചു. എല്ലാം പഠിച്ചിട്ടുണ്ടല്ലോ അല്ലേ.. ഉണ്ട് സാര്‍ എന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. എന്നല്‍ ഇതെങ്ങനാ പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചു. സിമ്പില്‍ ചോദ്യം. ഞാന്‍ മുത്തിനു കാര്യം പറഞ്ഞു കൊടുത്ത അതേ സ്പീഡില്‍ സാറിനോടും പറഞ്ഞു. അപ്പം പഠിക്കാന്‍ തന്നെ തീരുമാനിച്ചല്ലേ.. എങ്കില്‍ നീ പറ എന്ന് മുത്തിനോട് പറഞ്ഞു. അവന്‍ മുക്കിയും ഞെരുങ്ങിയും കാര്യം പറഞ്ഞു. ഞാന്‍ വിചാരിച്ചു.. എല്ലം കഴിഞ്ഞു ഇനി ചെയ്തു തുടങ്ങാന്‍ പറയുമായിരിക്കുമെന്ന്. ഉടനെ എന്റെയടുത്ത് അടുത്ത ചോദ്യം. ഈ കണക്ക് എങ്ങനാ എഴുതിയത്? ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും ഒരുദ്ദേശം വെച്ച് അതും വിവരിച്ചു. കണക്കിന്റെ അവസാനഘട്ടം വന്നപ്പോള്‍ സാര്‍ എന്നോട് ചോദിച്ചു ഇതില്‍ ഈ ആരോയിട്ടിരിക്കുന്നത് എന്തിനേയാണ് സൂചിപ്പിക്കുന്നത്? എനിക്ക് അതിന്റെ പറ്റി ഒരു വിവരമില്ലെകിലും മുത്ത് അത് കറണ്ടാണേന്ന് എന്റെ ചെവിയില്‍ പറഞ്ഞു.

ഞാനു പറഞ്ഞു സാര്‍.. അത് കറണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന്. ഉറപ്പാണോടോ? മുത്ത് തലകുലുക്കിയ ശേഷം ഞാനും തലകുലുക്കി. എങ്കില്‍ പറ.. ആ കറണ്ട് ഏത് ദിശയിലാണ് ഒഴുകുന്നത്? ഞാന്‍ എന്റെ ബുക്കില്‍ ഒന്ന് നോക്കിയ ശേഷം ആരോയിട്ടിരിക്കുന്ന ദിശ് ഞാന്‍ പറഞ്ഞു. സാറ് എന്നേ ആക്കിയൊരു ചിരി... എന്നിട്ട് മുത്തിനോട് ഇതേ ചോദ്യം ചോദിച്ചു. അവന്‍ ഒന്ന് മാറ്റി പരീക്ഷിച്ചു. അവന്‍ അതിന്റെ എതിര്‍ ദിശ കാണിച്ച് കൊടുത്തു..

സാര്‍ എന്നോട് പറഞ്ഞു. രാവിലെ ഏണീറ്റ് ഇങ്ങ് പോന്നാല്‍ മാത്രം പോരാ.. വല്ലതും പഠിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി.. ലൈബ്രറിയ്യിലോട്ട് വണ്ടി വിട്ടോ....

അങ്ങനെ വല്ലതും പഠിച്ചുകൊണ്ട് വന്ന ഞാന്‍ പുറത്തും.. ഞാന്‍ പറഞ്ഞ് കൊടുത്തത് മാത്രം പഠിച്ച മുത്ത് ക്ലാസ്സിനകത്തും.. എനിക്ക് സങ്കടമാണോ അതോ ദേഷ്യമാണോ വന്നതെന്ന് എനിക്കറിയില്ല.

ക്ലാസ്സിനു പുറത്ത് നില്‍ക്കാന്‍ പറ്റിയ അവസരമല്ലേ... അതും സാറിന്റെ സമ്മതത്തോടൊപ്പം.. ഞാന്‍ ലൈബ്രറിയില്‍ പോകാതെ നേരെ കോളേജിനു പുറത്തുള്ള ശാന്തപ്പന്‍ ചേട്ടന്റെ ചായകടയില്‍ ചെന്ന് ഒരു പരിപ്പ് വടയും ചായയും കുടിച്ചു. അതെന്നിട്ട് മുത്തിന്റെ പറ്റില്‍ എഴുതി.

അവിടിരുന്ന ദേശാഭിമാനി പത്രം വായിച്ച് ശാന്തപ്പന്‍ ചേട്ടനുമായി വാര്‍ത്താ വിശകലനം നടത്തി. അങ്ങനെ ആ ചര്‍ച്ച മൂതിരിക്കുമ്പോള്‍ അതാ മുത്ത് എന്നേയും തേടി കോളേജിനു ചുറ്റും നടക്കുന്നു. ഇവനിതെന്ത് പറ്റി? ഭ്രാന്ത് പിടിച്ചോ? അവനെയും സാര്‍ പിടിച്ച് പുറത്താക്കി. അതാ വാസ്ഥവം..

അവനെന്നെ കോളേജ് മൊത്തം തിരക്കിയ ശേഷം അവസാനം ചായകടയിലുമെത്തി. അവന്‍ പറഞ്ഞു. ഡാ.. നിന്നെ സുരേഷ് സാര്‍ വിളിക്കുന്നു. എന്നു മാത്രം പറഞ്ഞിട്ട് അവന്‍ തിരിച്ച് പോയി. എന്താ കാര്യം എന്ന് പോലും അവന്‍ പറഞ്ഞില്ല.

ഇനി അവനെയും ഇറക്കി വിട്ടിട്ട് എന്നെ ഫൂളാക്കാന്‍ അവന്‍ പറഞ്ഞതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.
ഞാന്‍ നേരേ ലാബില്‍ ചെന്നു. സുരേഷ് സാര്‍ എന്നോട് ചോദിച്ചു “എല്ലാം പഠിച്ചു കഴിഞ്ഞോ?” ഞാന്‍ ഉം എന്ന് മാത്രം പറഞ്ഞു.

എങ്കില്‍ റിപ്പിള്‍ ഫാക്ടര്‍ എന്നാല്‍ എന്താ? ഞാന്‍ മനസ്സില്‍ ചോദിച്ചു “എന്തുവാ അത്? അത് ഞാന്‍ അന്നാദ്യമായാണ് കേള്‍ക്കുന്നത്!!”
അപ്പം പഠിക്കാന്‍ വിട്ടാല്‍ നേരേ ചായക്കടയിലാണ് ഹാജര്‍ വെക്കുന്നത്... ഏടോ... ഒന്നുവില്ലേല്‍ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഉറങ്ങാതെ ശ്രദ്ധിച്ചിരി...

ഞാന്‍ വളരെ ഇളിബ്യനായി നിന്നു. തനിക്കീ സംഭവം ചെയ്യാന്‍ അറിയുമോ? ഞാന്‍ പറഞ്ഞു.. അറിയാം സാര്‍.. എങ്കില്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് ചെയ്യ്. എനിക്ക് സാറിനെ ഒന്ന് കെട്ടിപിടിച്ച് ഉമ്മവെക്കാനാണ് തോന്നിയത്.

അവിടെ നിന്ന മറ്റ് പലരും മുത്തിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതില്‍ സുമേഷിനോട് രഹസ്യമായി കാര്യം തിരക്കി.
അവന്‍ പറഞ്ഞു.. നിന്നെ ക്ലാസ്സീന് ഇറക്കിവിട്ട ശേഷം മുത്തിനോട് പോയി ചെയ്യാന്‍ പറഞ്ഞു. അവന്‍ അവിടിരുന്ന കൈയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം വാരികൊണ്ടുവന്ന് കണ്ടെടത്തെല്ലാം കുത്തി ചെറിയ തോതില്‍ ഒരു പൊട്ടിതെറി നടത്തി. അവന് നൂറ് രൂപ ഫൈന്‍ അടിക്കുകയും ചെയ്തു.
സാര്‍ അവനോട് വിശദമായി കാര്യം തിരക്കി..

അവന്റെ വീടിനു മുന്‍പിലൂടെയാണ് സാര്‍ തിരിച്ച് വീട്ടില്‍ പോകുന്നതെന്ന കാരണത്താലാണെന്ന് തോന്നുന്നു. മുത്ത് എന്റെ ബുക്ക് നോക്കിയെഴുതിയതാണെന്നും, അവന് ഈ സാധന സാമഗ്രികളുടെ പേര് മാത്രമേ അറിയുവുള്ളുവെന്നും അതിനെ തിരിച്ചറിയാനോ പ്രവര്‍ത്തങ്ങളോ ഇതുവരെ പഠിച്ചിട്ടില്ലെന്നും അവന്‍ പറഞ്ഞു.

കൂട്ടത്തില്‍ അവന്‍ എന്നെ ഒന്ന് പോക്കിയും കൂടി പറഞ്ഞു. ഞാനില്ലെങ്കില്‍ അവന് ലാബ് ചെയ്യാന്‍ പറ്റത്തില്ലെന്നും ഞാനാണ് അവന് വല്ലതും ദിവസവും പറഞ്ഞുകൊടുക്കുന്നതെന്നും അവന്‍ സാറിനോട് പറഞ്ഞു.

നിന്നെയൊക്കെ ഞാന്‍ എന്താ ചെയ്യേണ്ടത്? പോത്ത് പോലെ വളര്‍ന്നില്ലേ... ഇനിയെങ്കിലും കുറച്ചൊക്കെ ഉത്തരവാദിത്തത്തോടെ നടക്കാന്‍ നോക്ക്... തുടങ്ങിയ ചില ഡയലോഗുകള്‍ ഞങ്ങള്‍ രണ്ട് പേരും ഇടത്തേ ചെവിയിലൂടെ എടുത്ത് വലത്തേ ചെവിയിലൂടെ വിട്ടു.

അതേ മുത്ത് വീട്ടില്‍ അരിവെന്ത ശേഷം അടുപ്പിലെ തീ കെടുത്താനറിയാത്തവന്‍ ഇവിടെ ദുഫായില്‍ സേഫ്റ്റി ഓഫീസറയി ഇവിടെ ജോലി നോക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈശ്വരാ... ഞാന്‍ ഇനി എന്തൊക്കെ കാണണം....

അന്ന് സാറിന്റെ ഉപദേശം മര്യാദക്ക് കേട്ടിരുനെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഇവിടെ ഈ ദുബായില്‍ മണലാരണ്യത്തില്‍ വന്ന് കഷ്ടപെടേണ്ടി വരത്തില്ലായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

എന്താ ചെയ്യേണ്ടത്? പിന്നെ സീസ്സറിനുള്ളത് സീസറിന് എന്ന് പറയുന്നത് പോലെ.. എനിക്കുള്ളതേ എനിക്ക് കിട്ടൂ എന്ന് ഞാനിപ്പം സമാധാനിക്കുന്നു...

Wednesday, April 22, 2009

തൂമ്പാക്കൈ

സഹൃദയനും പരോപകാരിയും അങ്ങേയറ്റം നിഷ്‌കളങ്കനും എന്നാല്‍ ഒരു പാവം വിപ്ലവകാരിയാണെന്റെ സുഹൃത്ത്‌ സുകു. നമുക്ക്‌ ഇയാളെ 'എന്തും ചെയ്യും സുകുവെന്ന്' വിളിക്കാം.

അന്നാളില്‍ ഒരു ദിനം സുകുവിന്റെ പ്രിയപ്പെട്ട സുഹൃത്തും അന്നാട്ടിലെ പേരുക്കേട്ട മരപ്പണിക്കരനുമായ മണിയെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ എന്തോ, ആരൊക്കെയോ ചേര്‍ന്ന് പന്തളത്തു വെച്ച്‌ മര്‍ദ്ദിക്കുകയുണ്ടായി.വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് സുകുവിന്റെ ചെവിലുമെത്തി.

ആ നാട്ടിലെയും മറുനാട്ടിലെയും മുഴുവന്‍ ചെറുപ്പക്കരുടെയും സന്തോഷത്തിനും സങ്കടത്തിനും മൂകസാക്ഷിയായ ചെത്തിപ്പുഴ ഷാപ്പ്‌ ഈ സങ്കടം മണി സുകുവിനോട്‌ പങ്കുവെയ്‌ക്കുന്നതിനും സാക്ഷിയായി. ജീവന്‍ പോയാലും തല്ലിയവനെ തിരിച്ചു തല്ലണമെന്ന് സുകു പറഞ്ഞു. അങ്ങനെ ഒപ്പറേഷന്‍ പന്തളം അവര്‍ പ്ലാന്‍ ചെയ്‌തു. ഉള്ളില്‍ കിടന്ന മൂലവെട്ടിയാണ്‌ ആ തീരുമാനമെടുപ്പിച്ചതെന്നത്‌ പരമമായ സത്യം. ഒടുവില്‍ പെരുപ്പിന്റെ പാര്യമതയില്‍ അവര്‍ അങ്കത്തിനായി കുതിരപ്പുറത്ത്‌ പായുന്ന അങ്കചേകവരെപ്പോലെ സ്വന്തം ലാമ്പി സ്കൂട്ടറില്‍ ഇരുവരും യാത്രയായി.

അങ്ങനെ നമ്മുടെ സുകുവും മണിയും കൂടി പന്തളത്തെത്തി. ഇരയെ തേടി നടക്കുന്ന ചെമ്പരുന്തിനെപ്പോലെ കഥാനായകന്മാര്‍ ആ പ്രദേശമാകെ ശത്രുവിനായി അരിച്ചു പെറുക്കി. ഒടുവില്‍ നിരാശനായി തിരിച്ചു മടങ്ങാമെന്ന് മണി പറഞ്ഞു. തല്ലീട്ടേ മടങ്ങൂവെന്ന് സുകുവും.

മണിയുടെ ഊര്‍ജ്ജച്ചോര്‍ച്ച മണത്തറിഞ്ഞ സുകു മണിയെയും കൂട്ടി അടുത്തെവിടെ നല്ല വീര്യം കിട്ടുന്ന വെള്ളമുണ്ടെന്ന് അന്വേഷിച്ച്‌ യാത്രയായി. ഒടുവില്‍ തപ്പിപ്പിടിച്ച്‌ ഒരുവിധത്തില്‍ സാധനവുമകത്താക്കി തല്ലിയവന്റെ വീടിനുമുന്നില്‍ വന്ന് കൊലവിളി തുടങ്ങി.

അകത്താക്കിയ വിപ്ലവത്തിന്റെ വീര്യംകൊണ്ടോ എന്തോ അരയിലൊളിപ്പിച്ചുവെച്ചിരുന്ന പേനാക്കത്തിയുമായാണ്‌ സുകുവിന്റെ പിന്നീടുള്ള പ്രകടനം. ഒരു ഞെട്ടല്‍ തിരിച്ചറിയാനുള്ള നിലയിലല്ലായെങ്കിലും മണിയിതുകണ്ട്‌ ശരിക്കും ഞെട്ടി. സുകു തനിക്കു വേണ്ടി ഇത്രയും ചെയ്യുമ്പോള്‍ തന്നാലാവുന്നതാകട്ടെയെന്ന് കരുതി മണിയും സുകുവിനൊപ്പം കൂടി. ഇവരുടെ പ്രകടനത്തില്‍ ഞെട്ടി വിറച്ചതുകൊണ്ടോ എന്തോ ചില തലകള്‍ സമീപത്തുള്ള വേലിയുടെ മറവില്‍ നിന്നും, കടകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക്‌ പ്രത്യക്ഷപ്പെടുകയും അതിലും വേഗം അപ്രത്യക്ഷമാവുകയും ചെയ്‌തു. ഇതോടുകൂടി ഇരുവരുടെയും പ്രകടനവും ഉച്ചസ്‌ഥായിലുമെത്തി.

പിന്നീടങ്ങോട്ട്‌ നടന്നത്‌ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. എവിടുന്നൊക്കെയോ പത്തിരുപതാളുകള്‍ ഓടിക്കൂടി. സുകുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പത്തിരുപത്‌ കാട്ടാളന്മാര്‍. ഇരുവരെയും നാട്ടുക്കാരങ്ങെടുത്ത്‌ നരകത്തിലേക്കുയര്‍ത്തി. പ്രാണരക്ഷാര്‍ത്ഥം ഇരുവരും സമീപത്തുള്ള പുരേടം വഴി നൂറേനൂറിലോടി. കിട്ടിയ ഇടിയുടെയും അകത്തവശേഷിക്കുന്ന വിപ്ലവ വീര്യത്തിന്റെയും പ്രതിപ്രവര്‍ത്തനം നിമിത്തം രണ്ടാളും തളര്‍ന്നു വീണു. ഓട്ടത്തിനിടയിലും വീണു കിടക്കുമ്പൊഴും പിറകില്‍ നിന്ന് 'വിടരുതവന്മാരേ', 'കൊല്ലടാ അവന്മാരെ' എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ സുകുവിന്റെ ചെവിയില്‍ അശരീരി കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു.

തളര്‍ന്നുവീണ സുകുവിനെയും മണിയെയും തൂമ്പാകൈ, കൊന്നപ്പത്തല്‍, ഇത്യാതികൊണ്ട്‌ പിന്നീടും നന്നായി ചാര്‍ത്തി. പിന്നീടൊന്നുമങ്ങോട്ട്‌ അവര്‍ക്കോര്‍മയുണ്ടായില്ല. അന്നാട്ടിലെ ഏതോ അഭ്യുദയകാംഷികള്‍ സ്ഥലത്തെ ഏമാന്മാരെ വിവരമറിയിച്ചു.

ഏമാന്മാരെത്തി തീര്‍ത്ഥജലം തളിച്ചവരെയുണര്‍ത്തി, കീര്‍ത്തനം പാടി സ്‌റ്റേഷനിലേക്ക്‌ ആനയിച്ചു. കൂടെ മാരകായുധമായ തൂമ്പാക്കൈയും തൊണ്ടിമുതലായി എടുത്തു. (ഇവരെ തല്ലി തൂമ്പായൊടിഞ്ഞതാണോ അതോ തൂമ്പാക്കൈ തന്നെയാണോയെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു.) ഇരുവരുടെയും പരുവക്കേട്‌ കണ്ടുകൊണ്ടോയെന്തോ ഏമാന്മാര്‍ കൂടുതലൊന്നും ചെയ്‌തില്ല.

ഓടുവില്‍ സഹതാപം തോന്നിയ ഒരു പോലീസുകാരന്‍ ചോദിച്ചു, "നിന്നെയൊക്കെ തല്ലിയവന്മാരെ കണ്ടാലറിയുമോടാ?". എടുത്ത വായില്‍ മണി പറഞ്ഞു, ഇല്ലേമാനേ, അറിയില്ല. തല്ലിയവന്മാരെ പോയിട്ട്‌ നടന്നതൊക്കെ ഒര്‍ക്കാനുള്ള ശേഷി രണ്ടാള്‍ക്കും നഷ്‌ടപ്പെട്ടിരുന്നു.

രണ്ടാളുടെയും ശാരീരികാവസ്ഥ കണ്ട ഏമാന്മാര്‍, മണി പറഞ്ഞു കൊടുത്ത നാട്ടിലെ നംബരിലേക്ക്‌ വിളിച്ച്‌ കാര്യങ്ങളറിയിച്ചു. ഈ വാര്‍ത്തയും കാട്ടു തീപോലെ നാട്ടില്‍ പടര്‍ന്നു. കേട്ട പാടെ കേള്‍ക്കാത്ത പാടെ സ്ഥലം വാര്‍ഡ്‌ മെമ്പറെയും കൂട്ടി പട പന്തളത്തേക്ക്‌ പുറപ്പെട്ടു. ടീ പടയില്‍ ഈ എളിയവനും ഉള്‍പ്പെട്ടിരുന്നു. ഓടുവില്‍ ഞങ്ങള്‍ പന്തളം സ്‌റ്റേഷനില്‍ എത്തി.

അവിടെ കണ്ട കാഴ്ച്ച ഹൃദയഭേദകമെങ്കിലും എല്ലാവരുടെയും മുഖത്ത്‌ ചിരിയുണര്‍ത്തി. തളര്‍ന്ന് അവശനായി ഭിത്തിയില്‍ ചാരിയിരിക്കുന്ന സുകുവും വെളിക്കിറങ്ങാന്‍ ഇരിക്കുന്ന മാതിരി മണിയും ഇരുവരുടെയുമിടയ്‌ക്കായി ആനയുടെ ദേഹത്ത്‌ തോട്ടി ചാരിവെയ്‌ക്കുന്ന പോലെ ഒടിഞ്ഞ തൂമ്പാക്കൈയും.

സ്ഥലം എസ്‌ ഐയില്‍ നിന്നും കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ ഞങ്ങള്‍ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞൊതുക്കി സ്ഥലം കാലിയാക്കി.

--ശുഭം--

NB: എന്റെ സുരക്ഷാ കാരണങ്ങളാല്‍ ഈ കഥയിലെ കഥാ പാത്രങ്ങളുടെ പേരുകള്‍ മാറ്റിയിരിക്കുന്നു. മറ്റെല്ലാം പരമമായ സത്യം മാത്രം.

എന്നോട്‌ സ്വകാര്യമായി മണി മറ്റൊരുകാര്യം കൂടി പിന്നീട്‌ പറഞ്ഞു. സുകു പേനാക്കത്തി പുറത്തെടുക്കുന്നതു വരെ അതിനെ പറ്റി ഒരറിവും മണീക്കുണ്ടായിരുന്നില്ല. കത്തിയെടുത്തതോടുകൂടിയാണ്‌ കളം കൈവിട്ടു പോയത്‌.

Thursday, June 26, 2008

ഇംഗ്ലീഷ് പഠനം.. ഒരു കീറാമുട്ടി.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ദുഫായി രാജ്യത്ത് നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് ഞാന്‍ ചേക്കേറി. ചേക്കേറീന്ന്
മാത്രമല്ല വളരാനും, പഠിക്കാനും, തല്ലു കൊള്ളാനും കൊടുക്കാനും തുടങ്ങി. അങ്ങനെ എണ്‍പതുകളുടെ ഒടുക്കം ഞാന്‍
സ്കൂളില്‍ പോകാന്‍ തുടങ്ങി.

ഉടുപ്പ്, കുട, ചോറും പാത്രം തുടങ്ങിയ വസ്തുക്കളെല്ലാം പുതിയത്. സ്കൂളിലാണെങ്കില്‍ കൂട്ടുകാരും സാറുമ്മാരും ക്ലാസ്
മുറികളും എന്നു വേണ്ട് എല്ലാം സ്ഥാപനജംഗമങ്ങളും തന്നെ എനിക്ക് പുതിയതായിരുന്നു. ചില കൂട്ടുകാര്‍ അവരുടെ മാതാ
പിതാക്കള്‍ അവരെ രാവിലെ സ്കൂളില്‍ ഉപേക്ഷിച്ച് പോയതിന് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. അതും എനിക്ക് പുതിയ
അനുഭവമായിരുന്നു.

പാട്ടും ഡാന്‍സുമൊക്കെയായി ആദ്യ കുറേ ദിവസങ്ങള്‍ കഴിഞ്ഞു. ഞാനും കൂട്ടുകാരും സ്കൂളിലെ അന്തരീക്ഷവുമായി
ഇണങ്ങിച്ചേര്‍ന്നു. ഞാന്‍ വളരെ ഹാപ്പിയായി എന്നും വളരെ ഊര്‍ജ്ജസ്വലമായി സ്കൂളില്‍ പോയി തുടങ്ങി.

പെട്ടന്നൊരു ദിവസം ഒരു പുതിയ പരിപാടി ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷാ പഠനം. ആദ്യമായി ഞങ്ങളെ പഠിപ്പിച്ചത് എ, ബി,
സി, ഡി വലിയ അക്ഷരങ്ങളായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെന്‍സിലുപയോഗിച്ച് ‘എ’ എന്ന അക്ഷരം എഴുതി.
തുടന്നുള്ള ദിവസങ്ങളില്‍ മറ്റ് അക്ഷരങ്ങളും എഴുതാന്‍ തുടങ്ങി. മുഴുവന്‍ അക്ഷരങ്ങളും എഴുതാന്‍ പഠിച്ചപ്പോള്‍ ചിലത്
അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാന്‍ തുടങ്ങി. അതായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പുതിയ സാധനം ടീച്ചര്‍ കൊണ്ടുവരുന്നത് കണ്ടു. കൂട്ടുകാര്‍ പലതും
പിറുപിറുക്കാന്‍ തുടങ്ങി. ടീച്ചര്‍ അത് മുതുക് ചൊറിയാന്‍ കൊണ്ടുവന്നതായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.
പിന്നെയാണ് അതൊരു മള്‍ട്ടി പര്‍പ്പസ് സ്റ്റിക്കാണെന്ന് മനസ്സിലായത്.

സ്കൂളില്‍ നിന്ന് ആദ്യ വീക്ക് കിട്ടിയതും സ്കൂളില്‍ പോകാനുള്ള എന്റെ ഇന്‍‌ററെസ്‌റ്റ് കുറേശെ പോയി തുടങ്ങി. പിന്നെ
ദിവസവും രാവിലെ വയറുവേദന, തൊണ്ട വേദന തുടങ്ങിയ അസുഖങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി. ഒന്നും
ഫലവത്തായില്ലന്നു മാത്രമല്ല സ്കൂളില്‍ നിന്ന് കിട്ടുന്ന തല്ലിനു കുറവൊട്ടും വന്നതുമില്ല.

ഓടുവില്‍ ഒരുവിധം അക്ഷരങ്ങളും വാക്കുകളും ഒക്കെ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. അങ്ങനെ ഞാ‍ന്‍ സ്കൂളിന്‍
നിന്ന് തല്ല് കൊണ്ടും കൂട്ടുകാര്‍ക്ക് വീതിച്ച് കൊടുത്തും പതം വന്ന് പത്താം ക്ലാസ്സ് വരെയെത്തി. ആ കൊല്ലമാണ് ഇംഗ്ലീഷില്‍
ഗ്രാമ്മറിനുള്ള പ്രസക്തി മനസ്സിലായത്. അന്ന് വരെ വായില്‍ വരുന്നത് പോലെ എഴുതി ജയിച്ച എനിക്ക് അത് ഒരു കീറാമുട്ടി
തന്നെയായിരുന്നു.

പ്രസെന്‍‌റും, പാസ്റ്റും പാര്‍ട്ടിസിപ്പിളും എന്നെ കുഴപ്പിക്കന്‍ തുടങ്ങി. അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഗീത ടീച്ചറിന്റെ സ്ഥിരം
ഇര ഞാന്‍ ആയി മാറി. ഒന്നാം പിരീഡില്‍ ടീച്ചര്‍ എന്നെ വീക്കി വാം അപ്പ് നടത്തി തുടങ്ങി. ഒടുക്കം തല്ലി തല്ലി ടീച്ചറിന്റെ
കൈ കുഴഞ്ഞതല്ലാതെ എനിക്ക് വലിയ മാറ്റമൊന്നും വന്നില്ല. അങ്ങനെ പാസ്സ് മാര്‍ക്ക് വാങ്ങി ഞാന്‍ പത്താം തരം പാസായി.
അഞ്ചേ അഞ്ച് കൊല്ലംകൊണ്ട് തന്നെ എന്നെ കൊണ്ടാവുന്നത് പോലെ പഠിച്ച് ഞാന്‍ പ്ലസ് ടൂവും ഡിഗ്രിയും പാസായി.

ഡിഗ്രിക്ക് ശേഷം ഇനിയെന്ത് എന്നുള്ള ചോദ്യം എന്നെ വേട്ട ചാടി. ഒന്നു രണ്ട് വര്‍ഷം വെറുതേ കളഞ്ഞു. ഓടുവില്‍ ഞാന്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍‌റ് നെറ്റ്വര്‍ക്കിംങ്ങ് കോഴ്സിനു ചേര്‍ന്നു. ഇതിനിടയില്‍ എന്നോട് ആരോ സ്പോക്കണ്‍ ഇംഗ്ലീഷ്
പഠിക്കുന്ന കാര്യം പറഞ്ഞു. ഞാന്‍ പല സ്ഥപനങ്ങളെയും പറ്റി തിരക്കി. ഒരു ദിവസം മനോരമ പത്രത്തില്‍ ഒരു പരസ്യം
കിടക്കുന്നു. ‘ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ പണം തിരിക‘ എന്ന തലക്കെട്ടുമായി. സ്ഥലം കോട്ടയം. തിരുവല്ലയില്‍ നിന്നും
ദിവസവും പോയി വരാവുന്ന ദൂരം.

ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളായ നാരായണന്‍ കുട്ടിയുമായും, ടിന്റുവുമായും ആലോചിച്ചു. സംസാരിച്ചില്ലെങ്കില്‍
പണം തിരിച്ച് തരുമെന്നുണ്ടെങ്കില്‍ പോകാമെന്ന് പറഞ്ഞു. ഞങ്ങള്‍ മൂന്ന് പേരും അവിടെ ചെന്നു. പണം തിരികെ തരുമെന്ന്
രണ്ട് വട്ടം ഉറപ്പ് വരുത്തിയ ശേഷം രണ്ടായിരം രൂപ ഒടുക്കി രസീത് വാങ്ങി.

ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങി. ക്യാറ്റ്-പൂച്ച, ഡോഗ്-പട്ടി, മാ‍ന്‍-മനുഷ്യന്‍...... ഞങ്ങക്ക് ചൊറിഞ്ഞ് തുടങ്ങി. രണ്ട്
ദിവസം ഈ കലാപരിപാടി തുടര്‍ന്നു. മൂന്നാം ദിവസം അവിടുന്ന് പൈസയും തിരികെ വാങ്ങി അവിടുന്നിറങ്ങി. ഞങ്ങള്‍
കൊടുത്ത അതേ കറന്‍സി നോട്ടുകള്‍ തന്നെ തിരികെ കിട്ടി. ഞങ്ങള്‍ അധികം അവിടെ തുടരത്തില്ലെന്ന് അവര്‍ക്ക് തൊന്നിയിരിക്കണം.

പിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പരസ്യം പത്രത്തില്‍ കണ്ടു. നാന്നൂറ് രൂപ വിലയുള്ള സ്പൊക്കണ്‍ ഇംഗ്ലീഷ്
പുസ്തകവും ക്ലാസിന്റെ സിഡിയും. വി.പി.പി ആയി അയച്ച് തരും. ഞാന്‍ അവിടെ വിളിച്ച് ഒരു കോപ്പിക്ക് ഓര്‍ഡര്‍
കൊടുത്തു. ആ ആഴ്ച്ച അവസാനം സാധനം വന്നു. ആരെയും കാണിക്കാതെ സ്വന്തമായി ഇംഗ്ലീഷ് പഠിക്കാമെന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ കിറ്റ് പൊട്ടിച്ച് പുസ്തകം വായിച്ച് തുടങ്ങി.

പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും കണ്ടതും തട്ടിന്‍ പുറത്ത് ഒരു പുസ്തകം കൂടി കൂടിയതും വളരെ പെട്ടന്നായിരുന്നു.

ഓടുക്കം തൊഴിലന്വേഷണം ആരംഭിച്ചു. കുറേ ഇന്റര്‍വ്യൂകളില്‍ പരാജയപ്പെട്ട് ഒടുക്കം ഒരു സ്ഥാപനം എനിക്ക് പയറ്റാന്‍
ഒരവസരം തന്നു. അവിടെ എന്നെ അലട്ടിയ ഒരു പ്രശ്നം ഇംഗ്ലീഷില്‍ തെറ്റ് കൂടാതെ സംസാരിക്കണം എന്നുള്ളതായിരുന്നു.
മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ ചൊല്ല്. അത് കൊണ്ട് ഞാന്‍ കൂടുതല്‍ സമയവും മറ്റുള്ളവര്‍ പറയുന്നത് കേട്ടിരുന്നു.

ഒടുവില്‍ കമ്പനി ചിലവില്‍ തിരുവനന്തപുരത്തുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ എന്നെ ഇംഗ്ലീഷ് പഠനത്തിനയച്ചു. അവിടെ
ചെന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. മറ്റാരുമല്ല, എന്നോടൊപ്പം പത്താം തരം വരെ പഠിച്ച നിമ്മിയായിരുന്നു അത്.
ഞാന്‍ ആദ്യം വിചാരിച്ചു ആ കുട്ടിയും അവിടെ പഠിക്കാന്‍ വന്നതായിരിക്കുമെന്ന്. പിന്നീടാണു ഞാന്‍ അറിഞ്ഞത് അത്
അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണെന്ന്.

“World is round, so we will meet again” എന്ന് ആ കുട്ടി എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതിന്റെ
പൊരുള്‍ അപ്പോഴാണു മനസ്സിലായത്. ദൈവ കൃപയാല്‍ എനിക്ക് നിമ്മിയുടെ ക്ലാസ്സില്‍ തന്നെ സീറ്റ് കിട്ടി. എന്തൊരു യോഗം.
തന്നോടൊപ്പം ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്ന് രണ്ട് ആളുകള്‍. ഒരാളിന്റെ അടുത്ത് മറ്റൊരാള്‍ പണം മുടക്കി പഠിക്കാന്‍
ചെല്ലുന്ന അവസ്ഥ.. അണ്‍ സഹിക്കബിള്‍. എന്റെ ആത്മാഭിമാനം എന്നെ വേട്ട ചാടി. അവിടെ പഠിച്ചില്ലെങ്കില്‍ ആറ്റു
നോറ്റിരുന്ന് കിട്ടിയ ജോലി വെള്ളത്തിലാകും. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ.

ഓടുവില്‍ ഞാന്‍ പാതി മനസ്സോടെ ഇംഗ്ലീഷ് പഠനം പുനരാരംഭിച്ചു. പ്രസെന്റും പാസ്റ്റും പാര്‍ട്ടിസിപ്പിളും വീണ്ടും എന്നെ വേട്ട
ചാടി. ആദ്യ ക്ലാസ് ടെസ്റ്റില്‍ ഞാന്‍ പൊട്ടി. സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ എന്നെ വിളിച്ചു കാര്യം അന്വേഷിച്ചു. എടാ..
സ്കൂളില്‍ പോയപ്പോള്‍ രണ്ട് പേരോടും വീട്ടീന്ന് പറഞ്ഞു വിട്ടു, നോക്കിയും കണ്ടും ശ്രദ്ധിച്ചിരുന്ന് പഠിച്ചോണമെന്ന്. നിമ്മി
പുസ്തകം നോക്കി പഠിച്ചു. നീ ടീച്ചറിനെ നോക്കി പഠിച്ചു. അതാ നിനക്കീ ഗതി വന്നത്. ഇനിയെങ്കിലും മര്യാദക്ക് പഠിക്കാന്‍
നോക്ക്. അത് എനിക്ക് ഫീല്‍ ചെയ്തു.

ആ രാത്രി ഞാന്‍ പന്ത്രണ്ട് ടെന്‍സും ഞാന്‍ മനപ്പാടമാക്കി ഒപ്പം ഓരോ എക്സാം‌പിളും.. പിറ്റേന്ന് രാവിലെ ചെന്ന് എല്ലാം
ഞാന്‍ ഒറ്റ ശ്വാസത്തില്‍ അവിടെയുള്ളവരെ പറഞ്ഞ് കേള്‍പ്പിച്ച് കൈയടി വാ‍ങ്ങി. ഓടുവില്‍ ഒരു മാസത്തെ കോഴ്സ്
പൂര്‍ത്തിയാക്കി ഞാന്‍ അവിടുന്ന് തടി തപ്പി.

തിരികെ കമ്പനിയില്‍ വന്നതും ഞാന്‍ പഴയ ശൈലി പുറത്തെടുത്തു. ടീം ലീഡര്‍ പറഞ്ഞു. ‘പട്ടീടെ വാല്‍ പന്തീരാണ്ടുകാലം
കുഴലിലിട്ടാലും നേരയാവില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.’

ഞാന്‍ തിരിച്ചും പറഞ്ഞു. ‘പട്ടീടെ വാല്‍ പട്ടീടെ അനുവാദമില്ലാതെ കുഴലിലിട്ടാല്‍ കുഴലു വളഞ്ഞു പോകും...’

ഓടുക്കം ഞാന്‍ ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവും ലളിതവുമായ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു കൊണ്ടേയിരുന്നു... ഇപ്പോഴും

തിരയുന്നു....

Friday, May 16, 2008

ഒരു ഇടവമാസം ഒന്നാം തീയതി

പതിവു പോലെ ഇന്നു രാവിലെയും ഞാന്‍ പ്രാതല്‍ കഴിക്കാന്‍ കേശവദാസപുരത്തെത്തി. കടയ്ക്കുള്ളില്‍ കയറിയപ്പോള്‍
എന്റെ ഒരു സുഹൃത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു. ഒരു മസാല ദോശയ്ക്കും
ഒരു കാപ്പിക്കും ഓര്‍ഡര്‍ കൊടുത്തിട്ട് ആ സുഹൃത്തിനോട് കുശലാന്വേഷണമാരംഭിച്ചു. അദ്ദേഹം കേശവദാസപുരത്ത് ഒരു
വിവര സാങ്കേതിക വിദ്യ അനുബന്ധ സേവനങ്ങള്‍ക്കാവശ്യമുള്ള (ITES) അഥവാ പുറം ജോലി കാരാറുകള്‍(BPO)കൈകാര്യം ചെയ്യാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്ന സ്ഥാപനം നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ആളുകള്‍ വന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുകള്‍ വെയ്ക്കുന്ന സ്ഥലം. അങ്ങനെ വന്ന നൂറുകണക്കിനാളുകളില്‍ മൂന്ന് പേര്‍ അവിടെ കേശവദാസപുരം കവലയില്‍ തന്നെ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. അവര്‍ എന്റെ ജില്ലയില്‍ നിന്നും വന്ന് അവിടെ പഠിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം രാത്രി അവര്‍ പതിവു പോലെ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി. അതിലൊരാള്‍ രാജകുമാരന്‍ എന്ന്
മലയാളീകരിച്ചാല്‍ പേരുള്ളവരാണ്. അവന് ഒരു കിളിയുമായി ചില നേര്‍വരയുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് തിരകെ മുറിയില്‍ എത്തിയിട്ടും സംസാരിച്ച് അവന്റെ വായിലെ വെള്ളം വറ്റിയിട്ടില്ലായിരുന്നു. ഏതാണ്ട് രാത്രി പത്തരമണിയായപ്പോള്‍ മൊബൈലിന്റെ ബാട്ടറി തീരുകയും അവരുടെ മുറിയിലെ വെട്ടം കെടുത്തുകയും ചെയ്തു.

സമയം ഏതാണ്ട് രാത്രി രണ്ട് കഴിഞ്ഞു. കതകില്‍ മാന്യമായ രീതിയില്‍ ആരോ മുട്ടി. വെട്ടികൊന്നാല്‍ അറിയാത്ത പോലെ
കിടന്നുറങ്ങുകയായിരുന്നു അവര്‍ മൂന്ന് പേരും. പുറത്ത് കതകില്‍ കൊട്ടലിന്റെ മാന്യത ഇത്തിരി കുറഞ്ഞു. രാജകുമാരന്‍
കണ്ണ് തുറന്നു. സ്വപ്നം വല്ലതും കണ്ടതാണോയെന്ന് ഒന്ന് സംശയിച്ചിരുന്നു. പെട്ടന്ന് കതകിലുള്ള തട്ടല്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

ഉടുത്തിരുന്ന പുതപ്പ് മാറ്റുന്നതിനിടയിലോ അതോ മുണ്ട് തപ്പുന്നതിനിടയിലോ കൂടെ കിടന്നിരുന്ന ഒരുത്തന്‍ എന്തരോ കാര്യം
വിളിച്ചു. രാജകുമാരന്റെ പാതി ഉറക്കത്തിലുള്ള മറുപടി കൊണ്ടോ അതോ കതകിലെ മുട്ടലിന്റെ വേഗത കൊണ്ടോ
അവനും ഉണര്‍ന്നു. മൂന്നാമനെ അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് കട്ടിലിന്‍ നിന്നും ഉന്തി നിലത്തിട്ടുണര്‍ത്തി. ഈ
സംഭവങ്ങള്‍കിടയിലും കതകിലെ കൊട്ടലിനു കുറവൊന്നും ഇല്ലായിരുന്നു. ഇപ്പം തട്ടലിന്റെ കൂട്ടത്തില്‍ കതക് തുറക്കടായെന്നൊരു ഭാഷ്യം കൂടി കേട്ടുതുടങ്ങി.

കൂട്ടത്തിലെ നേതൃത്വ പാഠവമുള്ള രാജകുമാരന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇതേതോ തസ്കരനാണ്. പെട്ടന്നാണ് അവരുടെ
മുറിയില്‍ റെഡ് അലേര്‍ട്ട് സിഗ്നല്‍ കത്തി. ഒരുത്തന്‍ ആപ്പിള്‍ മുറിക്കുന്ന പിച്ചാത്തിയും മറ്റേവന്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചും
കൈയിലെടുത്തു. രാജകുമാരന്‍ കതകിന്റെ അരികില്‍ നിന്ന് ഹോളിവുഡ് സിനിമയിലെ കമാന്റോ അറ്റാക്ക് മാതിരി കൈ
കൊണ്ട് മൂന്ന് മുതല്‍ ഒന്നു വരെ കാണിച്ച് കതക് തുറന്നു.

കതക് തുറന്നതും അവരൊന്നു ഞെട്ടി. വീരപ്പന്‍ കുഴിമാടത്തില്‍ നിന്നെണീറ്റു വന്ന മാതിരിയുള്ള രണ്ട് രൂപങ്ങള്‍. ഒറ്റ്
വ്യത്യാസം മാത്രമേയുള്ളൂ.. വീരപ്പന്‍ മെലിഞ്ഞതാണ്. ഇവര്‍ രണ്ട് പേരും ഗര്‍ഭണന്മാരാണ് (കുടവയറുള്ളവര്‍). കേരളാ
പോലീസിന്റെ രൂപം കണ്ടതും ഒരുത്തന്റെ കയ്യിലുള്ള പിച്ചാത്തി അപ്രത്യക്ഷമായി. മറ്റേവന്‍ ആളറിയാതെ ആരടാ നീയെന്നും
കൂടി ചോദിച്ചു. രാജകുമാരന്‍ വളരെ മാന്യമായ രീതിയില്‍ ആ വന്ന പോലീസുകാരോട് കാര്യം തിരക്കി. അവര്‍ ഈ മൂന്ന്
പേരേയും പറ്റിയുള്ള കാര്യങ്ങള്‍ രാജകുമാരനോട് ചോദിച്ചറിഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് മൂന്ന് പേരും മെഡിക്കല്‍
കോളേജ് സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞിട്ട് സ്ഥലം വിട്ടു.

പിന്നെ അവര്‍ ഉറങ്ങിയില്ല. എന്തായിരിക്കും കാര്യമെന്ന് അവര്‍ കൂടിയിരുന്നാലോചിച്ചു. മുന്‍പ് നടന്ന പല കാര്യങ്ങളും
അവര്‍ ചര്‍ച്ച ചെയ്തു. അതിലൊന്നും തന്നെ ഒരു പോലീസ് കേസ് വരത്തക്കവണ്ണമുള്ള ഒരു കാര്യവും ഇല്ലായിരുന്നു. ഇനി
സമീപങ്ങളില്‍ നടന്ന തേങ്ങാ മോഷണവും തലയില്‍ കെട്ടി വെയ്ക്കാന്‍ വിളിച്ചതായിരിക്കുമോ? അവര്‍ മൂന്നു പേരും അടുത്ത
സുഹൃത്തുക്കളായിരുന്നിട്ടു കൂടി അവര്‍ പരസ്പ്പരം സംശയിച്ചു....

അതിലൊരു ലോലഹൃദയന്‍ അമ്മയെക്കാണമെന്നും മറ്റും പറഞ്ഞ് തേങ്ങാന്‍ തുടങ്ങി. എന്തൊക്കെയായാലും നാളെ നേരം
വെളുക്കട്ടെ. പണി തന്ന ദൈവം പണിയില്‍ നിന്നൂരാനുള്ള താക്കോലും തരുമെന്ന് പറഞ്ഞ് രാജകുമാരന്‍ മറ്റ് രണ്ട് പേരേയും
സമാധാനിപ്പിച്ചു.

നേരം വെളുത്തു. രാവിലെ വീട്ടില്‍ വിളിച്ച് സാധാരണ സംസാരിക്കുന്ന രീതിയില്‍ സംസാരിച്ചു. അവിടെയൊന്നും പോലീസ്
ഇതുവരെ ചെന്നിട്ടില്ല. അവര്‍ വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കൂട്ടത്തിലുള്ള ദുര്‍ബലന്‍ മറ്റ് രണ്ട് പേരോടും പറഞ്ഞു. ഇനി
വല്ല ഗുലുമാലു കേസെങ്ങനുമാണെങ്കില്‍ നാട്ടീന്നാളുകള്‍ വന്നെങ്കിലേ ജാമ്യം കിട്ടൂ. അഥാവാ കിട്ടിയില്ലെങ്കില്‍ പതിനാലു
ദിവസമെങ്കിലും സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യും. നമുക്കേതായാലും ഇന്ന് നല്ല് ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിന് സാധാരണ കഴിക്കുന്നതിനേക്കാളും രുചി കൂടുതലുള്ളതായി അവര്‍ക്ക് തോന്നി. പക്ഷേ എന്ത് ചെയ്യാന്‍
രാജകുമാരനൊഴികെ മറ്റ് രണ്ട് പേര്‍ക്കും വയറ്റില്‍ തീയും പ്രഭാത കൃത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വീണ്ടും
വീണ്ടും നിര്‍വഹിക്കാനും തോന്നി.

രാജകുമാരന്‍ അദ്ദേഹം പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല
മനസ്സുകൊണ്ടോ അതോ രാജകുമാരന്റെ കാരണവന്മാര്‍ ചെയ്ത സല്‍പ്രവര്‍ത്തി കൊണ്ടോ അദ്ദേഹം മറിച്ചൊന്നും
ചോദിച്ചില്ല. ഞാന്‍ ഇതാ വരുന്നു.. നിങ്ങള്‍ മുറി പൂട്ടി അവിടെ തന്നെ നില്‍ക്കാനും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

രാജകുമാരന്‍ അവരെ വീണ്ടും സമാധാ‍നിപ്പിച്ചു ഒരു വിധത്തില്‍ അണിഞ്ഞൊരുക്കി പുറത്തിറക്കി. മുറിയുടെ താക്കോല്‍
തപ്പി. എവിടെ കാണാന്‍.. അവര്‍ പരസ്പ്പരം താക്കോല്‍ കളഞ്ഞതിന് പഴി ചാരി. ഒടുവില്‍ ദുര്‍ബലന്‍ ഒരു കാര്യം കൂടി
കണ്ട്പിടിച്ചു. താക്കോല്‍ മാത്രമല്ല താഴും കാണാനില്ല. ഉന്തിന്റെ കൂടെയൊരു തള്ളെന്ന് മട്ടില്‍ അടുത്ത പ്രശ്നവും. ഒടുവില്‍
രാജകുമാരന്‍ തന്നെ അതിനും ഉപായം കണ്ടെത്തി. വീട്ടില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ പൂട്ടെടുത്ത്
മുറി പൂട്ടി. ആ പൂട്ടാണേല്‍ ഒരു ഈര്‍ക്കിലി സ്വന്തമായുള്ളവന് തുറക്കാം!! അന്നേരത്തെ ടെന്‍ഷനില്‍ അതൊന്നും മറ്റ് രണ്ട്
പേരും ഓര്‍ത്തില്ല.

അങ്ങനെ അവര്‍ മൂന്ന് പേരും എന്റെ സുഹൃത്തിന്റെ വരവും കാത്തു നിന്നു. രാവിലെ എട്ട് മണിയാകാതെയെണീക്കാത്ത
അദ്ദേഹം ഇവരുടെ വെപ്രാളം മൂത്തുള്ള വിളി കേട്ട പാതി കേള്‍ക്കാത്തപ്പാതിയെണീറ്റു. കുളിച്ചൊരുങ്ങി അവരുടെയടുത്തെത്തി.
നിങ്ങള്‍ വല്ലതും കഴിച്ചോയെന്നന്വേഷച്ചു. എല്ലാവരും തലകുലുക്കി. എന്നാലൊരു പത്ത് മിനിറ്റ്.. ഞാനിതാ കഴിച്ചിട്ട്
വരുന്നുയെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ അനുബന്ധമായി മറ്റൊരു കാര്യവും കൂടി പറഞ്ഞു. അവിടെ എത്ര നേരം
നില്‍ക്കണമെന്ന് ആര്‍ക്കറിയാം... ഇത് കേട്ടതും ഇത്രയും നേരം ഒരു കുലുക്കവുമില്ലതിരുന്ന രാജകുമാരന്‍ കാറ്റൂരിവിട്ട
ബലൂണ്‍പോലെയായി. ഈ സമയത്താണ് ഞാന്‍ എന്റെ സുഹൃത്തിനെ കണ്ട്മുട്ടുന്നത്.

സമയം അങ്ങോട്ട് നീങ്ങാത്താത് പോലെ അവര്‍ക്ക് തോന്നി. ഇങ്ങേര്‍ക്ക് ഇപ്പം തന്നെ ഭക്ഷണം കഴിക്കണോ.. ഈ
പ്രശ്നത്തിനൊന്ന് പരിഹാരം കണ്ടെത്തിയാല്‍ ഞങ്ങള്‍ മസ്ക്കറ്റ് ഹോട്ടലില്‍ കൊണ്ടുപോയി പള്ള നിറക്കത്തില്ലയോ
എന്നൊക്കെയുള്ള ചില കാര്യങ്ങളും അവര്‍ പരസ്പ്പരം പറഞ്ഞു...

ദുര്‍ബലന്‍ പറഞ്ഞു... ദാ ആടി തൂങ്ങി വരുന്നുണ്ട്.. ഇനി ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് പറയാതിരുന്നാല്‍ ഭാഗ്യം.
അദ്ദേഹം അവരുടെയടുത്തെത്തി ചോദിച്ചു. നിങ്ങള്‍ വസ്ത്രങ്ങള്‍ മൊത്തം ഇട്ടിട്ടുണ്ടല്ലോ അല്ലേ... ഇല്ലെങ്കില്‍ അവിടെ
ചെല്ലുമ്പോള്‍ സ്റ്റെപ്പിനിയായി പത്രപ്പേപ്പര്‍ തരും... എന്നിട്ട് എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. ഞാനും കൂടി അവര്‍ക്കൊപ്പം
വരുന്നു എന്നും പറഞ്ഞു. കണ്ടാ നല്ല തടിയുണ്ട്. അവര്‍ക്കിടിച്ച് പഠിക്കാന്‍ ഒരാളായെന്ന് അതിലേതോ ഒരുത്തന്‍ പറയുന്നത്
ഞാന്‍ കേട്ടു. ഞാന്‍ അത് മൈന്റ് ചെയ്തില്ല.

ജനമൈത്രി പോലീസിന്റെ കാലമല്ലേ.. പഴയ പോലെ ഉലക്കയുരുട്ടി കുറ്റം തെളിയിക്കുന്ന രീതി മാറി ഇപ്പം ജ്യോത്സ്യന്മാരെ
കൊണ്ട് കവടി നിരത്തി കേസ് തെളിയിക്കുന്ന രീതിയായെന്ന് മുമ്പെപ്പഴോ എന്റെ ഒരു സുഹൃത്ത് പറഞ്ഞതായി ഞാന്‍
ഓര്‍ത്തു. അതാണ് കേട്ട പാടെ ഞാന്‍ കൂടി വരുന്നുവെന്ന് അവരോട് പറഞ്ഞത്. പോലീസുകാരോട് വെറുതേ അവരുടെ കൂടെ
വന്നതാണെന്ന് വല്ലതും പറഞ്ഞാല്‍ ഏറ്റില്ലേല്‍ എന്ത് ചെയ്യുമെന്ന് കൂടി ഞാന്‍ ഓര്‍ത്തു. ഇടവമാസം ഒന്നാം തീയതി ഇടിമാസം
ഒന്നാം തീയതിയാകുമോയെന്ന് ശങ്കിച്ചു. ഇടവപ്പാ‍തിയിലെ ഇടിവെട്ട് മൊത്തത്തില്‍ ഒരു നിമിഷം എന്റെ നെഞ്ചില്‍ വെട്ടി.

ഒടുവില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. കണ്ടാല്‍ ഒരു ഗോഡൌണ്‍ മാതിരി. പൊടിപിടിച്ച കുറേ സര്‍ക്കാര്‍
ഫയലുകള്‍ ഒരു വശത്ത് നിരത്തി വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഒരു മൂലയില്‍ കുറച്ച് ലാത്തികളും വിലങ്ങുകളും
വെച്ചിരിക്കുന്നു. നാടോടിക്കാറ്റില്‍ ദാസനും വിജയനും പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന സീന്‍ ഒന്ന് മനസ്സില്‍ കൂടി മാറി മറിഞ്ഞു.

ഓടുവില്‍ സ്ഥലം എസ് ഐയെ കാണണമെന്ന് പാറാവു നില്‍ക്കുന്ന് ആളോട് പറഞ്ഞു. അദ്ദേഹം മുഖത്ത് ഒരു ഭാവ
വ്യത്യാസവും വരുത്തതെ രൌദ്ര ഭാവത്തില്‍ അകത്തേക്ക് പോയി. പോയീന്നു മാത്രമല്ല ഞങ്ങളെ വിരല്‍ ചൂണ്ടി എന്തോ
കാര്യം എസ് ഐയോട് പറയുകയും ചെയ്തു. എന്നിട്ട് പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തി ഞങ്ങളോട് അകത്തേക്ക്
ചെല്ലാന്‍ പറഞ്ഞു.

ഓടുവില്‍ എസ് ഐയെ കണ്ടു. ഒരു ചുള്ളന്‍... ചെറുപ്പക്കാരന്‍... ജീവിതത്തില്‍ ആദ്യമായി നല്ല ആരോഗ്യമുള്ള
കുടവയറില്ലാത്ത ഒരു പോലീസുകാരനെ കണ്ടു. ഒരിടി കിട്ടിയാല്‍ ഞങ്ങളെല്ലാം പപ്പടം പൊടിയുന്ന പോലെ പൊടിയും. അദ്ദേഹം ഞങ്ങളോട് ഞങ്ങള്‍ ആരാന്ന് ചോദിച്ചു. എന്റെ സുഹൃത്ത് എല്ലാവരേയും പരിചയപ്പെടുത്തി കാര്യം അവതരിപ്പിച്ചു. എസ് ഐ ആ മുറിയില്‍ താമസ്സക്കാരായ മൂന്ന് പേരോട് അവിടുന്നെന്തെങ്കിലും കാണാതെ പോയിട്ടുണ്ടോയെന്ന് ചോദിച്ചു.

രാജകുമാരന്റെ കുബുദ്ധിയില്‍ ഡെല്ലിന്റെയൊരു ലാപ്ടോപ്പ്, അഞ്ച് പവന്റെയൊരു മാല എന്നിങ്ങനെ വല്ലതും
പറഞ്ഞാലോയെന്ന് ചിന്ത വന്നു. പണ്ട് ഈ സമീപത്തുള്ള ഒരു പോലീസ് സ്റ്റേഷനില്‍ ഉലക്കയുരുട്ടിയ സംഭവം മനസ്സില്‍ വന്നതും
കൂടെ ഞാനൊഴിച്ച് മറ്റെല്ലാവരും ഉലക്കയുരുട്ടുന്നതിനു പകരം ഉലക്കയുടെ കാറ്റടിച്ചാല്‍ കാറ്റ് പോകുമെന്ന് ബോധം വന്നത്
കൊണ്ടും അതൊന്നും പറയാന്‍ തോന്നിയില്ല.

ഒന്നും കാണാതെ പോയിട്ടില്ലയെന്ന് അവര്‍ മൂന്ന് പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒന്നും പോയിട്ടില്ലേയെന്ന് എസ് ഐ ഒന്നു
കൂടി ഉറപ്പിച്ച് ചോദിച്ചു. ഇല്ലായെന്ന് അവര്‍ മൂന്ന് പേരും തലയാട്ടി. എസ് ഐ കോണ്‍സ്റ്റബിളിനോട് സാധനം കോണ്ടു വരാന്‍
പറഞ്ഞു.

ആ രണ്ട് നിമിഷങ്ങളില്‍ ഒരെണ്ണത്തില്‍ എല്ലാവരും ഇവര്‍ കുറ്റക്കാരല്ലല്ലോന്നോര്‍ത്ത് വളരെ ശാന്തരായി. എല്ലാവരും വളരെ
ആകാംഷഭരിതരായി കണ്ണുകള്‍ വിടര്‍ത്തി നിന്നു. രാജകുമാരന്റെ കുരുട്ട് ബുദ്ധി വീണ്ടും സ്വയം പറഞ്ഞു. ഇനി മുന്‍പ
പറഞ്ഞ സാധനങ്ങള്‍ വല്ലതുമാണ് കൊണ്ടു വരുന്നതെങ്കില്‍ അവര്‍ രണ്ടു അല്ലന്നും ഞാന്‍ മാത്രം എങ്ങനെ ആണെന്നും
പറയും?? എന്തായാ‍ലും കൊണ്ടുവരട്ടെ...

എല്ലാവരും ആ സാധനം കണ്ട് അംബരന്നു. അതാ ഇരിക്കുന്നു. നൂറ്റി അന്‍പത് രൂപകൊടുത്ത് രാജകുമാരാന്‍ കഴിഞ്ഞയാഴ്ച്ച
വാങ്ങിയ താ‍ഴ്!! രാജകുമാരന്‍ പറഞ്ഞു. ഇത് ഞാങ്ങളുടെ താഴാണ്. ഇതിവിടെ ലോക്കപ്പ് പൂട്ടുന്ന താഴാന്ന് ഞാന്‍
പറഞ്ഞില്ലല്ലോയെന്ന് എസ് ഐ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു! ഇതെങ്ങനെ ഇവിടെയെത്തിയെന്ന്
നിങ്ങള്‍ക്കറിയുമോയെന്ന് എസ് ഐ ചോദിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതിന്റെ സൈഡില്‍ “ഈഫ് ലോസ്റ്റ് പ്ലി റിടേണ്‍ ഇറ്റ് ടൂ നിയറസ്റ്റ് പോലീസ് സ്റ്റേഷന്‍” എന്ന്
എഴുതിയിട്ടുണ്ട്.

അതെങ്ങനെ അവിടെയെത്തിയെന്ന് അവര്‍ മൂന്ന് പേര്‍ക്കും അറിയില്ലെന്ന് പറഞ്ഞു. അവര്‍ ഇന്നലെ രാത്രി ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന് എസ് ഐ അവരോട് ചോദിച്ചു.. അവര്‍ രാത്രിയിലെ റുട്ടീന്‍ പറഞ്ഞു.

ഇന്നലെ പൂട്ട് തുറന്നവന്‍ തുറക്കുന്ന
സമയത്ത് വല്ല സ്വപ്ന ലോകത്തിലായിരുന്നോയെന്ന് അന്വേഷിച്ചു..

രാജകുമാരന്‍ ഇളിബ്യനായി പറഞ്ഞു. ഞാന്‍ ആ സമയത്ത് ഒരാളുമായി മൊബൈലില്‍ സംസാരിക്കുകയാ‍യിരുന്നു. അത് നിന്റെ കാമുകിയായിരിക്കും അല്ലേല്‍ ഇത്രയ്ക്ക് മറവിയുണ്ടാവാനിടയില്ലയെന്നും പറഞ്ഞു. കേട്ട് നിന്ന മറ്റ് പോലീസുകാരും ഞങ്ങളും ഒന്ന് ചെറുതായി പുഞ്ചിരിച്ചു.

രാത്രി അതിലെ ആരോ മതിലു ചാടി ഓടിയെന്ന് വിവരം കിട്ടിയെത്തിയതാണ് ആ വീരപ്പനും സംഘവും. അപ്പോഴാണീ തുറന്നിട്ട്
താക്കോലെടുക്കാത്ത ഈ മുറി ശ്രദ്ധയില്‍ പെടുന്നത്. അത് ഞങ്ങള്‍ അത് ഇങ്ങൂരിയെടുത്തിട്ടാണ് നിങ്ങളെ വിളിച്ചുണര്‍ത്തിയത്.
അവിടെ വെച്ച് അത് തന്നാല്‍ നിങ്ങള്‍ ഇത് വീണ്ടും ആ‍വര്‍ത്തിക്കുമെന്ന് തോന്നി. ഒരു വട്ടം പോലീസ് സ്റ്റേഷനില്‍ കയറിയാല്‍
ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇത് മറക്കത്തില്ലായെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

ഇനി ഇങ്ങനെയുണ്ടാവരുതെന്നും എസ് ഐ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ താങ്ക്‌സ് പറഞ്ഞിറങ്ങാന്‍ തുടങ്ങി.

അപ്പോള്‍ എസ് ഐ ഒരു കാര്യം കൂടി വളരെ സൌമ്യമായി പുഞ്ചിരിയോടു കൂടി ഞങ്ങളോട് പറഞ്ഞു, അത് കേട്ട് എനിക്ക്
നമ്മളുടെ പോലീസിനെ പറ്റി അഭിമാനം തോന്നി.

“ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാനാണ് നിങ്ങള്‍ ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. ഞങ്ങളേക്കാളുപരി
നിങ്ങളാണ് ആദ്യം ജാഗരൂകരായിരിക്കേണ്ടത്. അതുകൊണ്ട് സഹകരിക്കുക...”


---ശുഭം---